ജിദ്ദ: മുനിസിപ്പാലിറ്റി പരിശോധന നടത്താനെത്തുമ്ബോള്‍ സ്ഥാപനങ്ങളില്‍നിന്ന് മാറിനില്‍ക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് 10,000 റിയാല്‍ പിഴ.
ഇങ്ങനെ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണെന്നും ഒരു മുന്നറിയിപ്പും കൂടാതെ പിഴ ചുമത്തുമെന്നും മുനിസിപ്പല്‍ മന്ത്രാലയം വ്യക്തമാക്കി. ഈ നിയമം ഒക്ടോബര്‍ 15 മുതല്‍ നടപ്പാവും.
മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഏതെങ്കിലും സ്ഥാപനത്തില്‍ പരിശോധനക്ക് വരുമ്ബോള്‍ അവിടുത്തെ ജീവനക്കാരൻ മാറിനിന്നാല്‍ മുന്നറിയിപ്പൊന്നും നല്‍കാതെ അവിടെ എത്ര ജീവനക്കാരുണ്ടോ അവര്‍ക്കെല്ലാം 10,000 റിയാല്‍ വീതം പിഴ ചുമത്തുമെന്നും സ്ഥാപനം 14 ദിവസത്തേക്ക് അടച്ചിടുമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം വിശദീകരിച്ചു.
നിയമലംഘനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ പതിച്ച ‘അടപ്പിച്ചു’ എന്ന സ്റ്റിക്കല്‍ നീക്കം ചെയ്യുന്നതും അധികാരികളുടെ അനുമതിയില്ലാതെ സ്ഥാപനം വീണ്ടും തുറക്കുന്നതും ഗുരുതര കുറ്റമാണ്. ഇതിന് മുന്നറിയിപ്പില്ലാതെ 40,000 റിയാല്‍ പിഴ ചുമത്തും. പരിശോധിക്കാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ വരുേമ്ബാള്‍ സ്ഥാപനങ്ങള്‍ അടക്കുന്നതും അവരെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കാൻ അനുവദിക്കാതിരിക്കുന്നതും ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇതിനും 10,000 റിയാലാണ് പിഴ.
ആരോഗ്യ സ്ഥാപനത്തിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ മറികടന്ന് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കുന്നതും ഗൗരവമായ നിയമലംഘനമാണ്. 20,000 റിയാലാണ് പിഴ. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. സ്ഥാപനം ഏഴ് ദിവസത്തേക്ക് അടിച്ചിടും. വ്യാപാരസ്ഥാപനങ്ങളില്‍ അകാരണമായി സാധനങ്ങള്‍ വില്‍ക്കാതിരിക്കുന്നതും സേവനം നല്‍കേണ്ട സ്ഥാപനങ്ങള്‍ അത് നല്‍കാതിരിക്കുന്നതും കുറ്റമാണ്. അത്തരം സ്ഥാപനങ്ങള്‍ 14 ദിവസത്തേക്ക് അടച്ചിടും. 3,000 റിയാല്‍ പിഴയും ചുമത്തും.