കേരളം കനത്തവില നല്‍കേണ്ടി വരും: കെ സുരേന്ദ്രന്‍.

കോഴിക്കോട്: പോപ്പുലര്‍ഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം: കേരളം കനത്തവില നല്‍കേണ്ടി വരും: കെ സുരേന്ദ്രന്‍.

പോപ്പുലര്‍ഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന് കേരളം കനത്തവില നല്‍കേണ്ടി വരുമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് വധശിക്ഷ നല്‍കിയാല്‍ അത് എങ്ങനെയാണ് കേരളത്തിന്റെ സമാധാനം ഇല്ലാതാകുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടിനെ എന്തിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും തീവ്രവാദികള്‍ക്ക് കീഴടങ്ങിയെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

ബഹുമാനപ്പെട്ട സുപ്രിം കോടതിയില്‍ പോലും ഇത്തരം നഗ്‌നമായ മതതീവ്രവാദ പ്രീണനം നടത്താന്‍ പിണറായി സര്‍ക്കാര്‍ ധൈര്യം കാണിച്ചിരിക്കുകയാണ്. പി എഫ് ഐ അഭ്യുദയകാംക്ഷി ആയ കേരള സര്‍ക്കാരിന്റെ സുപ്രിംകോടതിയിലെ അഭിഭാഷകനാണ് ഇത് ഫയല്‍ ചെയ്തിരിക്കുന്നത്.
ആലപ്പുഴ വയലാറില്‍ നന്ദു എന്ന യുവാവിനെ പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ കൊല ചെയ്തപ്പോള്‍ ഒരു നടപടിയും എടുക്കാത്തവരാണ് പിണറായി സര്‍ക്കാര്‍.

അവിലും മലരും കരുതിക്കോ കുന്തരിക്കം കരുതിക്കോ എന്ന ഹൈന്ദവ- ക്രിസ്ത്യന്‍ ഉന്മൂലന മുദ്രാവാക്യം കൊച്ചുകുട്ടിയെ കൊണ്ട് പി എഫ് ഐക്കാര്‍ വിളിപ്പിച്ചപ്പോഴും സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നു. ആര്‍ എസ് എസ്സിനെ ബാലന്‍സ് ചെയ്ത് പോപ്പുലര്‍ഫ്രണ്ടിനെ സംരക്ഷിക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്. സര്‍ക്കാരിന്റെ തീവ്രവാദ അനുകൂല നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *