പ്രവാസി സംരംഭകന് യാത്ര നിഷേധിച്ച വിമാന കമ്പനി നഷ്ടപരിഹാരം നല്‍കണം

പാലക്കാട്- ഖത്തറില്‍ ബിസിനസുകാരനായ പ്രവാസി മലയാളിക്ക് യാത്ര നിഷേധിച്ച വിമാന കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ പാലക്കാട് ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. തൃത്താല സ്വദേശിയും പ്രവാസി സംരംഭകനുമായ പൗരത്തൊടിയില്‍ മൊയ്തീന്‍കുട്ടിക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി. 65,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതിയുടെ ഉത്തരവ്.
2022 ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് കുടുംബ സമേതമുള്ള യാത്രയാണ് സാങ്കേതിക തടസമുന്നയിച്ച് വിമാന കമ്പനി അധികൃതര്‍ തടഞ്ഞത്.
ടിക്കറ്റെടുത്തപ്പോള്‍ ജനുവരി 13 ന് പകരം ഏപ്രില്‍ 13 എന്ന് തെറ്റായി രേഖപ്പെടുത്തിയെന്നത്. മൊയ്തീന്‍കുട്ടി അറിയുന്നത് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ്. അബദ്ധം മനസ്സിലാക്കിയ ഉടന്‍ ടിക്കറ്റ് ഡല്‍ഹി വഴിയാക്കി മാറ്റിയെടുത്തു എന്നാല്‍ കോവിഡ് കാലത്തെ ക്വാറന്റൈനായി ഹോട്ടല്‍ ബുക്ക് ചെയ്തതിലെ സാങ്കേതികത്വം പറഞ്ഞ് യാത്ര മുടക്കുകയായിരുന്നുവെന്നാണ് മൊയ്തീന്‍ കുട്ടി ആക്ഷേപമായി ഉന്നയിച്ചിരുന്നത്.
അത്യാവശ്യമായിരുന്നതിനാല്‍ അതേ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പുതിയ ടിക്കറ്റെടുത്ത് കുടുംബം ദോഹയിലെത്തി. നേരത്തെ ബുക്ക് ചെയ്ത അതേ ഹോട്ടല്‍ ബുക്കിംഗ് ആണ് എയര്‍ ഇന്ത്യ പരിഗണിച്ചത. ഇതേക്കുറിച്ച് ദോഹയിലെ ഇന്‍ഡിഗോ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ ഹോട്ടല്‍ ബുക്കിങ്ങില്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്യുന്നതിന് യാതൊരു വിധ തടസ്സവും ഉണ്ടായിരുന്നില്ല എന്നാണ് അവര്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്‍ഡിഗോ കസ്റ്റമര്‍ കെയറിലേക്കും കൊച്ചിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും മൊയ്തീന്‍കുട്ടി പരാതി സമര്‍പ്പിച്ചിരുന്നു. പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. .
രണ്ടു വര്‍ഷത്തിലധികം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതിയുടെ വിധി വന്നത്. വിമാനടിക്കറ്റ് തുക മാത്രമാണ് നഷ്ട പരിഹാരമായി ലഭിക്കുന്നത് എന്നതിനാല്‍ തനിക്കും കുടുംബത്തിനും ഉണ്ടായ പ്രയാസങ്ങള്‍ക്കും മറ്റുമായി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് സംസ്ഥാന ഉപഭോക്തൃ ഫോറത്തില്‍ അപ്പീല്‍ നല്‍കിയതായി മൊയ്തീന്‍കുട്ടി അറിയിച്ചു.
എല്ലാ പ്രവാസികള്‍ക്കും വേണ്ടിയാണ് താന്‍ രണ്ടു വര്‍ഷമായി പോരാട്ടം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ധനഞ്ജന്‍ പരാതിക്കാരന് വേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *