ശിക്ഷ റദ്ദാക്കണം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ഇതുവരെ പള്‍സര്‍ സുനി അടക്കം നാല് പ്രതികളാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

അഞ്ചാം പ്രതി വടിവാള്‍ സലീമും ആറാം പ്രതി പ്രദീപും നേരത്തെ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നു. 

ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒര്‍ജിനല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് പറയുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും അപ്പീലില്‍ പറയുന്നു.

കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന ഫോണിലെ സിം കാര്‍ഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളതാണെന്നും ഇയാളെ ഇതുവരെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.

കേസില്‍ 20 വര്‍ഷത്തെ കഠിന തടവാണ് പള്‍സര്‍ സുനിക്ക് വിചാരണ കോടതി വിധിച്ചത്.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.

ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്റണി മകന്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി പി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *