സംസ്ഥാനത്തെ സ്വർണവില താഴേക്ക് വീഴുകയാണ്. ജനുവരി 29-ആം തീയ്യതി രേഖപ്പെടുത്തിയ 1,31,160 രൂപ രൂപയിൽ നിന്നും ഏകദേശം 20,000 രൂപ വരെ ഇതുവരെ കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും വില താഴേക്ക് പോയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ ആശ്വാസം നൽകും.
പവന് 1,13,240 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില കുറഞ്ഞു.പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയുമാണ് കുറഞ്ഞത്. ഇന്ന് പവന് 1,11,720 രൂപയും ഗ്രിമിന് 13,965 രൂപയുമാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം.
18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 11545 രൂപയാണ് വില.
ഡോളര്‍ ശക്തമാകുന്നതും രാജ്യാന്തര സംഘര്‍ഷങ്ങള്‍ അയയുന്നതും സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറയ്ക്കുന്നു. ഡോളര്‍ സൂചിക രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഇത് ഡോളറില്‍ വ്യാപാരം നടത്തുന്ന സ്വര്‍ണത്തെ വിദേശനിക്ഷേപകര്‍ക്ക് ചെലവേറിയതാക്കും. യു.എസ്-ഇറാന്‍ സംഘര്‍ഷം ഒഴിവാകുന്നതിന്‍റെ സൂചനകളും ഡിമാന്‍ഡ് കുറയ്ക്കുന്നുണ്ട്. നിലവിൽ 4800-4820 ഡോളർ നിലവാരത്തിലാണ് അന്താരാഷ്ട്ര സ്വർണവില.
വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.
ബ്ലൂംബെർഗ് ഇൻ്റലിജൻസിൻ്റെ സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് മൈക്ക് മക്ഗ്ലോൺ ഉൾപ്പെടെയുള്ള വിദഗ്ധർ അന്താരാഷ്ട്ര സ്പോട്ട് സ്വർണ്ണവിലയിൽ വലിയ ഇടിവ് പ്രവചിക്കുന്നുണ്ട്. നിലവിലെ താഴോട്ടുള്ള പ്രവണത തുടരുകയാണെങ്കിൽ, ഒരു ട്രോയ് ഔൺസിന് 4,000 ഡോളറിലേക്ക് വില താഴ്ന്നേക്കാം എന്നാണ് മുന്നറിയിപ്പ്.
