യാത്രാവിലക്കുമായി കൂടുതല്‍ വിമാന കമ്പനികള്‍

വിശാഖപട്ടണം: വൈകിയെത്തിയതിനെത്തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്ന ജീവനക്കാരനെ പിടിച്ചുതള്ളിയ ടി.ഡി.പി. എം.പി. ജെ.സി. ദിവാകര്‍ റെഡ്ഡിക്ക് കൂടുതല്‍ വിമാനക്കമ്പനികളുടെ യാത്രാവിലക്ക്.

നേരത്തെ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ കമ്പനികള്‍ക്ക് പുറമെ സ്‌പെയ്‌സ് ജെറ്റ്, ഗോഎയര്‍, ജെറ്റ് എയര്‍വെയ്‌സ്, വിസ്താര എന്നീ കമ്പനികള്‍കൂടി റെഡ്ഡിക്ക് വിലക്കേര്‍പ്പെടുത്തി.

വിശാഖപട്ടണം വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ രാവിലെ 8.10 നുള്ള വിമാനത്തില്‍ പോകാനായി കൗണ്ടറിലെത്തിയ ദിവാകര്‍ റെഡ്ഡിയോട് ബോര്‍ഡിങ് കഴിഞ്ഞതായി ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ദേഷ്യപ്പെട്ട് അദ്ദേഹം ജീവനക്കാരനെ പിടിച്ചുതള്ളുകയായിരുന്നു. കൗണ്ടറിലെ പ്രിന്ററും നിലത്തെറിഞ്ഞു തകര്‍ത്തു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഇയാള്‍ യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നത്.

വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ തെലുഗുദേശം പാര്‍ട്ടിയിലെ അംഗമാണ് റെഡ്ഡി. ഈ വര്‍ഷം ആദ്യം ശിവസേന എംപി. രവീന്ദ്ര ഗെയ്ക്ക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചതിനെത്തുടര്‍ന്ന് ഏതാനുംനാള്‍ യാത്രാവിലക്ക് നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ മോശമായി പെരുമാറുന്ന യാത്രികരെ മൂന്നുമാസം മുതല്‍ അനിശ്ചിതകാലത്തേക്ക് വിലക്കുന്നതിനുള്ള നിയമനിര്‍മാണത്തിന്റെ ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

കഴിഞ്ഞവര്‍ഷം എത്തുന്നതിനുമുമ്പ് വിമാനം പുറപ്പെട്ടതിന്റെപേരില്‍ വിജയവാഡയിലെ ഗന്നവാരം എയര്‍പോര്‍ട്ടില്‍ എയര്‍ഇന്ത്യ ഓഫീസ് റെഡ്ഡി തകര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *