ദേ, സ്ത്രീ വകുപ്പ് ; മന്ത്രി കെ കെ ശൈലജ തന്നെ

തിരുവനന്തപുരം:പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായ വനിതാ, ശിശുക്ഷേമ വകുപ്പ് ദാ, ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങും. അതുസംബന്ധിച്ച വിജ്ഞാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഗവര്‍ണര്‍ പി സദാശിവം പുറപ്പെടുവിക്കും. ഗവര്‍ണറുടെ അനുമതിക്കു സമര്‍പ്പിക്കാനുള്ള വിജ്ഞാപനം സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് തയ്യാറാക്കി വരികയാണ്. മന്ത്രിസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്ന വിജ്ഞാപനം മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറും. ഒപ്പം, സാമൂഹിക നീതി, ആരോഗ്യ മന്ത്രി കെ കെ ശൈലജയെത്തന്നെ പുതിയ വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള വിജ്ഞാപനവും പുറപ്പെടുവിക്കും.

സാമൂഹിക നീതി വകുപ്പ് വിഭജിച്ചാണ് വനിതാ, ശിശുക്ഷേമ വകുപ്പ് രൂപീകരിക്കുന്നത്. സാമൂഹിക ക്ഷേമ വകുപ്പ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പേരുമാറ്റി സാമൂഹികനീതി വകുപ്പാക്കി മാറ്റിയത്. അത് കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്തുടര്‍ന്നു കൊണ്ടുള്ള വെറും പേരുമാറ്റം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് വലിയ മാറ്റമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പദ്ധതികളുടെയും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെയും മുഴുവന്‍ ചുമതല പുതിയ വകുപ്പിനായിരിക്കും. വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പറേഷന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവ പുതിയ വകുപ്പിനു കീഴിലേക്കു മാറ്റും.

ഇപ്പോള്‍ സാമൂഹികനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാഡികളും പുതിയ വകുപ്പിലേക്കു മാറും. മാത്രമല്ല, ജില്ലാ തലത്തില്‍ സാമൂഹികനീതി ഓഫീസറുടെ താഴേയ്ക്കുള്ള ഘടകങ്ങളെല്ലാം പുതിയ വകുപ്പിന്റേതാകുന്നതോടെ സാമൂഹിക നീതി വകുപ്പിന് ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ പുതിയ സംവിധാനം വരുകയും ചെയ്യും.

ഗവര്‍ണറുടെ രണ്ട് നയപ്രഖ്യാപന പ്രസംഗങ്ങളിലും ധനമന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ഈ സര്‍ക്കാരിന്റെ രണ്ട് ബജറ്റുകളിലും ഈ വാഗ്ദാനം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ വകുപ്പ് വിഭജനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വനിതാ, ശിശുക്ഷേമ വകുപ്പ് രൂപീകരണം വൈകിയത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ ഏറ്റവുമധികം ഉയര്‍ന്ന ചോദ്യങ്ങളിലൊന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പുതിയ വകുപ്പ് വൈകുന്നതിനേക്കുറിച്ചായിരുന്നു. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാത്രമായി പുതിയ വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *