അപകടത്തില്‍ പെട്ടയാള്‍ക്ക് ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: അടിയന്തര ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് വാഹനാപകടത്തില്‍ പെട്ട തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം ഇന്ന് തന്നെ ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്നാണ് അറിയുന്നത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെയും ദൃസാക്ഷികളടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.

കൊല്ലം മെഡിസിറ്റിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍(30) ഇന്ന് രാവിലെ ആറു മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിലാണ് മുരുകന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് കൊല്ലത്തേയും തിരുവനന്തപുരത്തേയും മറ്റു പല സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും അവരും ചികിത്സിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന്അതേ ആംബുലന്‍സില്‍ തന്നെ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു.

എന്നാല്‍, വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ല. രാവിലെ ആറുമണിയോടെ മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *