നിയമസഭാ മന്ദിരത്തിലും എം.എല്‍.എ ഹോസ്റ്റലിലും മോഷണം

തിരുവനന്തപുരം: അതീവ സുരക്ഷയും കര്‍ശന നിരീക്ഷണവുമുള്ള നിയമസഭാ മന്ദിര വളപ്പിലും എം.എല്‍.എ ഹോസ്റ്റലിലും വന്‍ മോഷണം. മുപ്പതോളം വിലയേറിയ അഗ്‌നി ശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് പല സമയത്തായി കവര്‍ച്ച ചെയ്തത്. 24 മണിക്കൂറും വന്‍ സുരക്ഷ ഒരുക്കിയിട്ടുള്ള ഇവിടങ്ങളില്‍ നടന്ന മോഷണം അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, സംഭവം പരാതിയില്ലാതെ ഒതുക്കി തീര്‍ക്കാനുളള ശ്രമം വിവാദമായി. പുറത്തറിഞ്ഞാല്‍ അത് വലിയ വിവാദത്തിന് വഴിവയ്ക്കുമെന്നതുകൊണ്ടാണ് രഹസ്യമായി കാര്യങ്ങള്‍ വച്ചിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തായത്. മൂന്ന് തവണയായിട്ടാണ് മോഷണം നടന്നത്. എന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്.

ഫയര്‍ ഫോഴ്‌സ് ഇക്കാര്യം സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും സൂചനയുണ്ട്. നിയമസഭാ മന്ദിരത്തിന്റെയും എം.എല്‍.എ ഹോസ്റ്റലിന്റെയും മതില്‍ക്കെട്ടിനുള്ളില്‍ സ്ഥാപിച്ചിരുന്ന അഗ്‌നിശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് കവര്‍ന്നത്. തീപിടിത്തമുണ്ടായാല്‍ പെട്ടെന്ന് കെടുത്താന്‍ ഉപയോഗിക്കുന്ന ഫയര്‍ ഹൈഡ്രന്റിന്റെ ബ്രാസ് വാല്‍വുകളാണ് മോഷ്ടിക്കപ്പെട്ടത്. നിയമസഭാ പരിസരത്തും എം.എല്‍.എ ഹോസ്റ്റലിലും സിസി ടിവി കാമറകളുടെ നിരീക്ഷണമില്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന വാല്‍വുകളാണ് മോഷണം പോയത്. എം.എല്‍.എ ഹോസ്റ്റലില്‍ ചന്ദ്രഗിരി ബ്‌ളോക്കിലും നെയ്യാര്‍ ബ്‌ളോക്കിലുമായി സ്ഥാപിച്ചിരുന്ന വാല്‍വുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചത്. മൂന്നുതവണയായാണ് ഇവ കവര്‍ന്നത്.

ഫയര്‍ ഹൈഡ്രന്റിന്റെയും ചുരുട്ടിവച്ചിരിക്കുന്ന ഹോസിന്റെയും അഗ്രഭാഗങ്ങളിലുറപ്പിച്ച കൂറ്റന്‍ വാല്‍വുകളാണ് അപഹരിക്കപ്പെട്ടത്. പിത്തളയില്‍ നിര്‍മ്മിച്ച ഇവയ്ക്ക് നല്ല വിലയുണ്ട്. നിയമസഭാ വളപ്പില്‍ നിന്നും ഇത്തരത്തില്‍ മോഷണം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുന്നുണ്ട്. എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്‌നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ അപ്പപ്പോള്‍ മേലധികാരിയായ ചീഫ് മാര്‍ഷലിനെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്.മൂന്നുതവണയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മോഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ദിവസങ്ങള്‍ക്ക് ശേഷവും ബന്ധപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ കൂട്ടാക്കാതിരുന്നത് സംശയത്തിന് ഇടയാക്കുന്നു.

നിയമസഭയിലും എം.എല്‍.എ ഹോസ്റ്റലിലും കവര്‍ച്ചയുണ്ടായതായി പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേടോ സംഭവം പുറം ലോകം അറിയാതെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമമോ ആകാം പരാതി നല്‍കാതിരുന്നതിന് പിന്നില്‍. ഇന്ന് രാവിലെ സംഭവം പുറത്തായതോടെ സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശാനുസരണം കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ കെ.ഇ ബൈജുവിന്റെ നേതൃത്വത്തില്‍ മ്യൂസിയംപൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി നിയമസഭയിലെയും എം.എല്‍.എ ഹോസ്റ്റലിലേയും ജീവനക്കാരില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച പൊലീസ് സംഘം കവര്‍ച്ച സംബന്ധിച്ച വിവരം ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *