ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് യു.എന്‍ സെക്രട്ടറി ജനറലിന്റെ മറുപടി: ദ്വിരാഷ്ട്ര പരിഹാരമല്ലാതെ വേറെ വഴിയില്ല

റാമല്ല: ഇസ്രായേല്‍ഫലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്രപരിഹാരമല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സ്ഥാപിച്ച ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ജനുവരിയില്‍ സ്ഥാനമേറ്റ ശേഷം മധ്യപൗരസ്ത്യ ദേശത്തേക്ക് പ്രഥമ സന്ദര്‍ശനം നടത്തുന്ന യു.എന്‍ സെക്രട്ടറി ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയോടൊപ്പം നിന്ന് റാമല്ലയില്‍ വച്ചായിരുന്നു ഗുട്ടെറെസിന്റെ പ്രസ്താവന. ന’ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയെന്നത് യു.എന്നിന്റെ കടമയാണ്. എന്റെ വ്യക്തിപരമായ കര്‍ത്തവ്യമാണ്. ഇക്കാര്യം വളരെ ശക്തമായി പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന് പകരം മറ്റൊരു പ്ലാന്‍ ബി ഇല്ല എന്ന കാര്യം ഞാന്‍ പലവട്ടം വ്യക്തമാക്കിയതാണ്‌ന’ അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ ജറൂസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്ക് പ്രദേശവും ഗസാ ചീന്തും ഉള്‍പ്പെട്ട സ്വതന്ത്ര രാഷ്ട്രമാണ് ഫലസ്തീനികളുടെ ആവശ്യം. 1967ലെ യുദ്ധത്തിനു മുമ്ബുള്ള പ്രദേശങ്ങളിലേക്ക് ഇസ്രായേല്‍ തിരിച്ചുപോവുകയെന്നതാണ് ഇതിലൂടെ ഫലസ്തീനികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് യാഥാര്‍ഥ്യമാവണമെങ്കില്‍ വെസ്റ്റ്ബാങ്കിലെ കുടിയേറ്റപ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങേണ്ടി വരും. ഇതിനു അവര്‍ തയ്യാറല്ലെന്നാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പായി ഇസ്രായേല്‍ പ്രധാന മന്ത്രി നടത്തിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാവുന്നത്. ഞങ്ങളിവിടേക്ക് തിരികെ വന്നത് നല്ലതിനാണെന്നും ഇസ്രായേല്‍ ഭൂമിയില്‍ നിന്ന് കുടിയേറ്റകേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു വടക്കന്‍ വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കേന്ദ്രമായ ബര്‍ക്കാനില്‍ നിന്ന് ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച നടത്തി പ്രസ്താവന.

നെതന്യാഹുവിന്റെ പ്രസ്താവന വായിച്ച ഗുട്ടെറെസ് ആകെ നിരാശനായി കാണപ്പെട്ടതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ മുതിര്‍ന്ന ഉപദേശകന്‍ നബീല്‍ ശാത്ത് പറഞ്ഞു. തീവ്ര വലതുപക്ഷ സയണിസ്റ്റ് ആശയത്തോട് ചേരുന്നതാണ് നെതന്യാഹുവിന്റെ നിലപാടെന്നും സമാധാനമോ സമാധാന പ്രക്രിയയോ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നുമാണ് പ്രസ്താനവന വ്യക്തമാക്കുന്നത്. നിയമവിരുദ്ധമാണെന്ന് യു.എന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയ കുടിയേറ്റകേന്ദ്രങ്ങള്‍ തുടരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷമെന്നും നബീല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *