പഞ്ച്കുള കലാപം ; ഹണീപ്രീത് 1.25 കോടി വിതരണം ചെയ്‌തെന്ന് പൊലീസ്

ചണ്ഡീഗഢ്: ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വിധി വന്ന ദിവസം മുതല്‍ പഞ്ച്കുളയില്‍ നടന്ന കലാപങ്ങള്‍ക്ക് 1.25 കോടി രൂപ നല്‍കിയത് ഹണിപ്രീത് എന്ന് ഹരിയാണ പൊലീസ്.

ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കേസില്‍ വിധി പറയുന്നതിന് ദിവസങ്ങള്‍ മുമ്ബാണ് ഹണിപ്രീത് പണം കൈമാറിയത്.

ഡേരയുടെ പഞ്ച്കുള ശാഖയുടെ തലവന്‍ ചംകാര്‍ സിങ്ങിനാണ് ഹണിപ്രീത് പണം നല്‍കിയത്. ഗുര്‍മീതിന് ശിക്ഷ വിധിച്ചതിനു ശേഷമുണ്ടായ അക്രമങ്ങള്‍ സൃഷ്ടിക്കാനാണ് ഈ പണം ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് രാകേഷ് കുമാര്‍. ഗുര്‍മീതിന്റെ വളര്‍ത്തുമകളാണ് താനെന്നാണ് ഹണിപ്രീത് അവകാശപ്പെടുന്നത്.

ബലാത്സംഗക്കേസില്‍ ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഓഗസ്റ്റ് 25 നാണ് കോടതി ശിക്ഷ വിധിച്ചത്. അന്ന് പഞ്ച്കുളയിലും പ്രദേശത്തും നടന്ന അക്രമത്തില്‍ 35 ഓളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *