പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇന്റലിജന്‍സ് മേധാവി ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്ന വെളിപ്പെടുത്തലുകള്‍ ഇന്ത്യാ ടുഡേ പുറത്ത് വിട്ടിരുന്നു. രാജ്യത്തും പിന്നീട് മറ്റു സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിക്കുന്നത്.

ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിര്‍ണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ റ്റുഡേ ചാനല്‍ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനല്‍പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *