സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് വനിത തൊഴിലാളി റിക്രൂട്ട്‌മെന്റ്; സുരക്ഷ തുക കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

റിയാദ് : സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് വനിത ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ സ്‌പോണ്‍സര്‍ 2500 ഡോളര്‍ ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളത്തിലെ നോര്‍ക്കറൂട്ട്‌സ്, ഒഡെപെക് ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന റിക്രൂട്ട് ചെയ്യുമ്‌ബോള്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഈ മാസം മുതല്‍ ഗ്യാരന്റി നല്‍കേണ്ടതില്ലെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

2014 നവംബറില്‍ ഒപ്പിട്ട ഇന്ത്യ സൗദി തൊഴില്‍ കരാറിന്റെ ഭാഗമായാണ് സുരക്ഷാ തുകയായി സ്‌പോണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ 2500 ഡോളര്‍ ഗ്യാരന്റിയായി നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നത്. 30 വയസ്സ് പൂര്‍ത്തിയായിരിക്കണമെന്നും തൊഴില്‍ കരാര്‍ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തണമെന്നും എംബസിയിലെ ഇമൈഗ്രേറ്റ് സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും നിബന്ധനകളുണ്ട്. വനിത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്ബളവും ആനുകൂല്യങ്ങളും സ്‌പോണ്‍സര്‍മാര്‍ നല്‍കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് സുരക്ഷ തുകയായി 2500 ഡോളര്‍ എംബസിയില്‍ നല്‍കണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട് വെച്ചത്. ശമ്ബളം ലഭിക്കാതെ തൊഴിലാളി മടങ്ങേണ്ടിവരുമ്‌ബോള്‍ ഈ ഫണ്ടില്‍ നിന്ന് അവര്‍ക്ക് മുടങ്ങിയ ശമ്ബളം നല്‍കാന്‍ എംബസിക്ക് അധികാരമുണ്ടായിരുന്നു.

നോര്‍ക്കറൂട്ട്‌സ്, ഒഡെപെക്, ചെന്നൈയിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഉത്തര്‍പ്രദേശ് ഫൈനാന്‍ഷ്യല്‍ കോര്‍പറേഷന്‍, ഹൈദ്രാബാദിലെ ഓവര്‍സീസ് മാന്‍പവര്‍ കമ്ബനി, തെലുങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്ബനി എന്നീ ഏജന്‍സികള്‍ക്ക് മാത്രമേ വനിത ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതിയുള്ളൂ. ഈ ഏജന്‍സികള്‍ മുഖേന കൊണ്ടുവരുന്നവരുടെ തൊഴില്‍ കരാറുകള്‍ മാത്രമേ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തുകയുമുള്ളൂ.

എന്നാല്‍ 2500 ഡോളര്‍ സുരക്ഷ തുകക്കെതിരെ സ്‌പോണ്‍സര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് തുടക്കം മുതലേ ഉണ്ടായിരുന്നത്. ബാങ്ക് ഗ്യാരന്റി എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും നിര്‍ബന്ധമാക്കിയത് കാരണം ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് വന്‍തോതില്‍ കുറഞ്ഞതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചിരുന്നു. സൗദി ശൂറ കൗണ്‍സിലും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സുരക്ഷ തുക നിര്‍ബന്ധമാക്കിയതോടെ ചില ജിസിസി രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള വനിത ഗാര്‍ഹിത തൊഴില്‍വിസ നിര്‍ത്തിവെക്കുക വരെ ചെയ്തു.

അതേസമയം ബാങ്ക് ഗ്യാരന്റി ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയത് അനധികൃത മനുഷ്യക്കടത്ത് വര്‍ധിക്കാന്‍ കാരണമായി. ഇന്ത്യയിലെ ചില നഗരങ്ങളില്‍ നിന്ന് വനിതകളെ ദുബായിലും മറ്റും സന്ദര്‍ശക വിസയിലെത്തിച്ച് അവിടെ നിന്ന് തൊഴില്‍ വിസ സ്റ്റാമ്ബ് ചെയ്തു സൗദിയലേക്കു കൊണ്ടുവന്ന് സ്‌പോണ്‍സര്‍മാരെ ഏല്‍പ്പിക്കുന്ന ഏജന്റുമാര്‍ രംഗത്തെത്തി. ഇങ്ങനെ വഞ്ചിക്കപ്പെട്ടവരുടെ പരാതികള്‍ ഇന്ത്യന്‍ എംബസിയിലും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നേരിട്ടെത്തിയിരുന്നു. തൊഴില്‍ കരാറും പ്രായവും അടക്കമുള്ള റിക്രൂട്ട്‌മെന്റ് വ്യവസ്ഥകളൊന്നും പാലിക്കാതെയായിരുന്നു ഈ മനുഷ്യ കടത്ത്. ഉയര്‍ന്ന ശമ്പളവും മാന്യമായ ജോലിയും ഓഫര്‍ ചെയ്താണ് അവരെ ഇവിടെ എത്തിക്കുന്നതെങ്കിലും അതൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല. പിന്നീട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടാണ് അവരെ നാട്ടിലെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *