മൂന്നാര്‍ കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിച്ച് സിപിഐ. രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ത്തവ്യമാണ് നിറവേറ്റിയതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനല്ല ഹര്‍ജി. എല്‍ഡിഎഫ് കയ്യേറ്റത്തെ അനുകൂലിക്കുന്നവരല്ലെന്ന് കാനം ചൂണ്ടിക്കാട്ടി. രണ്ട് പാര്‍ട്ടിയാകുമ്പോള്‍ രണ്ട് അഭിപ്രായമുണ്ടാകുമെന്നും കാനംപറഞ്ഞു.
മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവ് പി.പ്രസാദാണ് ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും റവന്യൂ, വനം വകുപ്പുകളുമാണ് എതിര്‍കക്ഷികള്‍. വനം,പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും പരിസ്ഥിതി ദുര്‍ബല മേഖല നിലനിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് ഹര്‍ജി ആരോപിക്കുന്നു. ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് പി.പ്രസാദ്. പരാതി സംസ്ഥാനനേതൃത്വം അറിഞ്ഞാണെന്നാണ് വിവരം. നിവേദിത പി.ഹരന്റെ റിപ്പോര്‍ട്ട് സഹിതമാണ് പരാതി.
