ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്

മണ്ഡലകാലത്തെ അഭൂതപൂര്‍വ്വമായ തിരക്കിന് സാക്ഷ്യം വഹിക്കുകയാണ് ശബരിമലയും പരിസരവും. കഴിഞ്ഞ രണ്ടു ദിവസമായി മണിക്കുറുകളോളം കാത്ത് നിന്നാണ് ഓരോ അയ്യപ്പഭക്തനും ദര്‍ശനം നടത്തുന്നത്.

ഈ മണ്ഡലകാലത്തിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് ശബരിമല സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ അവധി ദിവസങ്ങളും ക്രിസ്മസ് പരീക്ഷകള്‍ക്ക് മുന്‍പുള്ള ആഴ്ചയാണെന്നതും തിരക്കുകൂടാന്‍ കാരണമായി.

വെള്ളിയാഴ്ച രാവിലെ മുതല്‍ പമ്പയില്‍ നിന്ന് വടം കെട്ടി നിയന്ത്രിച്ച് ഭക്തജനങ്ങളെ കടത്തിവിട്ടിട്ടും മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യുവുകള്‍ മണിക്കൂറുകളോളം നീണ്ടു. സന്നിധാനത്ത ഭക്തരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ കഷ്ടപ്പെട്ടു.

തിരക്ക് വര്‍ധിച്ചതോടെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തേക്കുള്ള യാത്രയും പോലീസ് തടഞ്ഞു. സന്നിധാനത്ത് ഭക്തജനത്തിരക്ക് നിയന്ത്രണാതിതമായതോടെ കൂട്ടംതെറ്റി കാണാതായവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു.

സ്ത്രീകളും കുട്ടികളും കുടുംബാഗങ്ങളുമെല്ലാം പരസ്പരം കൈവിട്ടതോടെ ഇവര്‍ സഹായത്തിനായി പലയിടത്തും തിരക്കുകൂട്ടി. കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്ന സന്നിധാനത്തെ പബ്ലിസിറ്റി ആന്റ് അനൗണ്‍സ്‌മെന്റ് വിഭാഗത്തിന് മുന്നില്‍ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *