ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടി എംപിയുടെ പ്രവചനം

മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള ബി ജെ പി എം പി സഞ്ജയ് കകാഡെ. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റ് ബി ജെ പിക്ക് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാംഗമാണ് സഞ്ജയ്.

‘സമ്പൂര്‍ണ ഭൂരിപക്ഷം മറന്നേക്കൂ. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ പോലും പാര്‍ട്ടിക്ക് ലഭിക്കില്ല’. അതേസമയം ഭൂരിപക്ഷത്തോട് അടുക്കാന്‍ ആവശ്യമായ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി അഥവാ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടില്ലെങ്കില്‍ അതിന് കാരണം നരേന്ദ്ര മോദി മാത്രമായിരിക്കുമെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

തന്റെ ഒരു സംഘം ഗുജറാത്തില്‍ സര്‍വേ നടത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറുപേരുള്‍പ്പെട്ട സംഘത്തെയാണ് താന്‍ ഗുജറാത്തിലേക്ക് അയച്ചത്. അവര്‍ ഗ്രാമീണ മേഖലകളിലൂടെ സഞ്ചരിക്കുകയും കര്‍ഷകരോടും ഡ്രൈവര്‍മാരോടും വെയിറ്റര്‍മാരോടും തൊഴിലാളികളോടും സംസാരിക്കുകയും ചെയ്തു. അവര്‍ നടത്തിയ സര്‍വേയുടെയും തന്റെ സ്വന്തം നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റ് ലഭിക്കില്ലെന്നു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

22 വര്‍ഷമായി ബി ജെ പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം പശ്ചിമ ബെംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊഴികെ മറ്റൊരു പാര്‍ട്ടിയും 25 വര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തില്‍ തുടര്‍ന്നിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു. രണ്ടുഘട്ടമായി നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനു ശേഷം പുറത്തെത്തിയ എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ബി ജെ പിക്ക് അനുകൂലമായിരുന്നു. പതിനെട്ടാം തീയതിയാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *