ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് സമുദായങ്ങളുമായി ചര്‍ച്ച നടത്താതെ

പത്തനംതിട്ട:   ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ എടുത്ത തീരുമാനം മറ്റ് സമുദായങ്ങളുമായി ചര്‍ച്ച നടത്താതെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍.ഓഖി ദുരന്തത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായും ആരോപണം.  ശിവഗിരി മഹാസമാധിയില്‍ നിന്നും പുറപ്പെട്ട ദിവ്യജ്യോതി പ്രയാണത്തിന് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

 

 

ജനസംഖ്യയില്‍ 12% മാത്രം വരുന്ന മുന്നോക്ക സമുദായ അംഗങ്ങള്‍ക്കാണ് ദേവസ്വം ബോര്‍ഡുകളിലെ 96 % ജോലികളിലും ഉള്ളത്. സാമ്പത്തിക സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് മറ്റ് സമുദായങ്ങളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഈ തീരുമാനം എടുക്കുമായിരുന്നില്ല. ഗുജറാത്തില്‍ ഇരുകൂട്ടരും വര്‍ഗ്ഗീയ പ്രചരണമാണ് നടത്തിയത്. സമുദായങ്ങളുടെ പിറകെ നടന്ന് വോട്ട് നേടി അധികാരത്തിലെത്താന്‍ മത്സരിക്കുന്നു. എന്നിട്ട് ഒരു കൂട്ടര്‍ മതേതരവാദികളെന്ന്  അവകാശപ്പെടുകയും ചെയ്യുന്നു.

 
ഓഖി ദുരന്തത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ്. പുരക്ക് തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷം സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി പ്രസംഗത്തില്‍ പരിഹസിച്ചു. പുറ്റിംഗല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. അവിടെയും മരിച്ചത് മനുഷ്യര്‍ തന്നെയാണ്. ഇവിടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ഒരു സഹായവും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

 
ചടങ്ങില്‍ ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധനന്ദ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ തുഷാര്‍ വെള്ളാപ്പള്ളി പത്തനംതിട്ട എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് കെ പദ്മകുമാര്‍, എം ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *