അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്ന് പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനയുടെ ഭാഗത്തുനിന്നുള്ള ഏറ്റുമുട്ടല്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നു. കൃഷ്ണഗാട്ടിയിലുണ്ടായ പാകിസ്താനി റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും സൈനികനും രണ്ടു ഗ്രാമവാസികളും മരിച്ചു. ഇരുപത്തിമൂന്നുകാരനായ സിപോയി മന്ദീപ് സിങ്ങാണു മരിച്ച സൈനികന്‍. അതേസമയം, അതിര്‍ത്തിയില്‍ തുടരുന്ന വെടിവെപ്പില്‍ ബിഎസ്‌എഫ് ജവാനടക്കം നാലു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച മുതലാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. അഖ്നൂരിലെ രാജ്യാന്തര അതിര്‍ത്തിയിലാണു പാകിസ്താന്‍ റേഞ്ചേഴ്സിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ചെനാബ് നദിക്കരയിലെ ഗ്രാമങ്ങള്‍ക്കു നേരെയാണു പാകിസ്താന്‍ റേഞ്ചേഴ്സ് വെടിവയ്പ്പു നടത്തിയത്. അവര്‍ക്കെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഗ്രാമങ്ങള്‍ക്കു നേരെ ആക്രമണം നടത്തി സാധാരണക്കാരെ കൊലപ്പെടുത്താനാണു ശ്രമമെന്നു സൈന്യം വ്യക്തമാക്കി.

രാവിലെ അഞ്ചുമണിവരെ അര്‍ണിയ, രാംഗഡ്, സാംബ, ഹിരാനഗര്‍ സെക്ടറുകള്‍ക്കു നേരെ വെടിവെപ്പ് നടന്നിരുന്നു. അതേസമയം ഒന്‍പതിനായിരത്തിലധികം പേര്‍ ഇവിടെനിന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറിയിട്ടുണ്ട്. ആര്‍എസ് പുര, സാംബ, കത്തുവ മേഖലകളിലെ ക്യാംപുകളില്‍ ആയിരത്തിലധികം പേരാണുള്ളത്. അതിര്‍ത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തേക്ക് അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *