കോഴിക്കോട് എഫ്സിഐ ഗോഡൗണിലെ അരിയില്‍ കൃത്രിമം.. കയറ്റിയയച്ചത് നല്ല അരിയെന്ന് എഫ്സിഐ അധികൃതര്‍

കോഴിക്കോട്: എഫ്സിഐ ഗോഡൗണില്‍നിന്നും കയറ്റിയ അരി ഗുണനിലവാരം കുറഞ്ഞതായിരുന്നില്ലെന്ന് അധികൃതര്‍. എങ്കില്‍പ്പിന്നെ കൊയിലാണ്ടി വെയര്‍ഹൗസ് ഗോഡൗണില്‍ എത്തിയ അരി ഏതെന്ന ദുരൂതയേറുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജില്ലാ കലക്റ്റര്‍ യുവി ജോസ് നിര്‍ദേശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിക്കോടി എഫ്സിഐ ഗോഡൗണില്‍നിന്ന് അരിയുമായി ലോറി കൊയിലാണ്ടി വെയര്‍ ഹൗസിലേക്ക് എത്തിയത്. കൊയിലാണ്ടി താലൂക്കിലെ സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ളതായിരുന്നു ഇത്. ഇതിന് ഗുണനിലവാരമില്ലെന്നു പറഞ്ഞ് നാട്ടുകാര്‍ വാഹനം തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ അരി സ്വീകരിക്കാന്‍ എഫ്സിഐ അധികൃതര്‍ തയ്യാറായില്ല. ഇതെത്തുടര്‍ന്ന് ജില്ലാ കലക്റ്റര്‍ ക്ഷുഭിതനാവുകയും അരി മാറ്റിനല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജില്ലാതല ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലാണ് ഇന്നലെ തീരുമാനം കൈക്കൊണ്ടത്.

എഫ്.സി. ഐ ഗോഡൗണിന്‍ നിന്ന് കയറ്റിയ അരി ഗുണനിലവാരം കുറഞ്ഞതായിരുില്ലെന്ന് എഫ്.സി.ഐ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഗോഡൗണില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പരിശോധന നടത്തുന്നതിന് ജില്ലാ സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി. എഫ്.സി.ഐ ഗോഡൗണിലെ ഭക്ഷ്യോത്പന്നങ്ങള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധിക്കുന്നതിന് സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ കെ. മനോജ് കുമാര്‍, എഡിഎം ടി ജനില്‍ കുമാര്‍, എഫ്സിഐ ഏരിയാ മാനേജര്‍ സെന്തില്‍നാഥ് , ഡിപ്പോ മാനേജര്‍ അനില്‍ ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *