രാജേഷിനെ കൊല്ലാനായിരുന്നില്ല; ക്വൊട്ടേഷന്‍ കയ്യും കാലും വെട്ടാന്‍

തിരുവനന്തപുരം: മടവൂരില്‍ കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് പോലീസ്. കൊല്ലനായിരുന്നില്ല, മറിച്ച്‌ കയ്യും കാലും വെട്ടാനായിരുന്നു ക്വൊട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. രാജേഷുമായി അടുപ്പമുണ്ടായിരുന്ന ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവാണ് ക്വൊട്ടേഷന്‍ നല്‍കിയത്. നര്‍ത്തകിയായ യുവതിയുടെ ഭര്‍ത്താവിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ക്വെട്ടേഷന്‍ സംഘത്തിന് വാഹനം സംഘടിപ്പിച്ച്‌ നല്‍കിയതിന് മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതിനിടെ കേസിലെ രണ്ടു പ്രതികളുടെ ഒളിസങ്കേതത്തെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. കായംകുളം സ്വദേശിയായ ക്വട്ടേഷന്‍ സംഘത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വ്യക്തി രാജേഷിന്റെ സ്റ്റുഡിയോയില്‍ കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് എത്തിയിരുന്നു.

രാജേഷിനെ നേരില്‍ കണ്ട് മുഖം കൂടുതല്‍ പരിചിതമാകുന്നതിന് വേണ്ടിയാണ് സ്റ്റുഡിയോയില്‍ എത്തിയത്. രാജേഷിനോട് ഒരു ഡോക്യുമെന്ററി നിര്‍മ്മാണത്തില്‍ സഹായിക്കണമെന്ന് ഇയാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. താന്‍ നാട്ടിലുണ്ടാകില്ല ചെന്നൈയിലേക്ക് പോകുകയാമെന്നുമാണ് രാജേഷ് മറുപടി നല്‍കിയത്. ഡോക്യുമെന്ററി നിര്‍മ്മാണത്തിന്റെ പേരില്‍ രാജേഷിനെ കൂട്ടിക്കൊണ്ടു പോയി കയ്യും കാലും വെട്ടാനായിരുന്നു പദ്ധതി.

ഈ നീക്കം പാളിയതോടെ സ്റ്റുഡിയോയില്‍ എത്തി രാജേഷിനെ ആക്രമിക്കുകയായിരുന്നു. കൈപ്പത്തി വെട്ടിമാറ്റിയ സംഘം രണ്ടുകാലുകളും വെട്ടിമാറ്റി. തലയിലോ മറ്റ് ശരീരഭാഗങ്ങളിലോ വെട്ടേറ്റിട്ടില്ല. കൈകാലുകള്‍ വെട്ടിയതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് രാജേഷിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *