ഇ.പി ജയരാജന്റേത് വിപ്ലവകരമായ നടപടി; ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച്‌ കെ.സുരേന്ദ്രന്‍

കോഴിക്കോട്: സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന്റെ ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച്‌ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വിപ്ലവപരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ജയരാജന്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ജയരാജന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടേ. രാജാധികാരം കരഗതമാവട്ടെ. ഭക്തിയും മുക്തിയും ഫലപ്രദമായി തീരട്ടെ. മറ്റു മന്ത്രിമാരും നേതാക്കളും ചെയ്ത തെറ്റുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ രായരാജന്‍ ചെയ്തത് അത്ര വലിയ അപരാധമൊന്നുമല്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുഴക്കുന്നിലെ മൃദംഗലൈലേശ്വരീദേവി ക്ഷേത്രത്തില്‍ ജയരാജന്‍ സന്ദര്‍ശനം നടത്തിയത് ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് മതത്തില്‍പെട്ട സഖാക്കള്‍ നേരത്തെതന്നെ ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. അവര്‍ക്കൊല്ലാം മതസ്വാതന്ത്ര്യമുണ്ടെങ്കില്‍ ജയരാജനും അതാവുന്നതില്‍ തെറ്റില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”ഇ. പി. ജയരാജന് അഭിനന്ദനങ്ങളും ആശംസകളും. ഭയമാണ് ഭക്തിക്ക് നിദാനങ്ങളിലൊന്ന്. നിഷ്കാമ ഭക്തിയുമുണ്ട്. കാമ്യഭക്തിയുമുണ്ട്. കലിയുഗത്തില്‍ ഈശ്വര പ്രാര്‍ത്ഥനക്കാണ് കൂടുതല്‍ പ്രാധാന്യം. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങള്‍ നടക്കണമെങ്കില്‍ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നതാണ് കരണീയമെന്ന് ഭക്തര്‍ കരുതുന്നു. അചഞ്ചലയായ വിശ്വാസത്തോടെ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടും. മുഴക്കുന്നിലെ മൃദംഗശൈലേശ്വരീദേവി അത്ഭുത സിദ്ധികളുള്ള ദേവിയാണ്. അഹിന്ദുവായ അലക്സാണ്ടര്‍ ജേക്കബ് തന്നെ അതു സാക്ഷ്യപ്പെടുത്തിയത് ഈയിടെ നാമെല്ലാവരും കേട്ടതാണ്. മാത്രമല്ല കേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ മൂലസ്ഥാനങ്ങളിലൊന്നായിട്ടാണ് ആചാര്യന്‍മാര്‍ ഈ ക്ഷേത്രത്തെ കണക്കാക്കിയിട്ടുള്ളത്. പഴശ്ശിത്തമ്ബുരാന്‍ ഈ ദേവിയെ ഉപാസിച്ചിരുന്നതായി ചരിത്രത്താളുകളില്‍ കാണുന്നു. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും നാസ്തികവാദവുമൊന്നും പറഞ്ഞു നടന്നാല്‍ കാര്യം നടക്കില്ലെന്ന് ആ പാര്‍ട്ടിയിലെ മുസ്ളീം കൃസ്ത്യന്‍ സഖാക്കള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കൊക്കെ നമാസ് നടത്താനും റമളാന്‍ നൊയമ്ബ് നോക്കാനും വെഞ്ചെരിപ്പു നടത്താനും സ്വാതന്ത്ര്യമുണ്ടെങ്കില്‍ ജയരാജനും അതാവുന്നതില്‍ ഒരു തെററുമില്ല. വിപ്ളവകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ. പി. പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. അതിന്‍റെ പേരില്‍ ആരും കുത്തിത്തിരിപ്പിനു മുതിരരുത്. ജയരാജന്‍റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടെ. രാജാധികാരം കരഗതമാവട്ടെ. സൗന്ദ്യര്യരാജസമ്മാനപുത്രപൗത്രാദിസമ്ബത്തുകള്‍ ലഭ്യമാവട്ടെ. ഭുക്തിയും മുക്തിയും ഫലപ്രദമായിത്തീരട്ടെ. മററുമന്ത്രിമാരും നേതാക്കളും ചെയ്ത തെററുകളുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ജയരാജന്‍ ചെയ്തത് അത്രവലിയ അപരാധമൊന്നുമല്ല.”

Leave a Reply

Your email address will not be published. Required fields are marked *