ഓട്ടോയില്‍ യുവതിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം; രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും ചാടിയ യുവതിക്ക് ഗുരുതരം; പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഭര്‍ത്താവിന്റെ സുഹൃത്ത്

തിരുവനന്തപുരം: ഓട്ടോയില്‍ യുവതിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. പീഡനത്തില്‍ നിന്നും രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും എടുത്തുചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ തോന്നയ്ക്കല്‍ പതിനാറാം മൈലിന് സമീപം ഞായറാഴ്ച രാത്രി ഒമ്ബതുമണിയോടെയാണ് സംഭവം.

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് റോഡില്‍വീണ് മുഖത്തും മൂക്കിനും സാരമായി പരിക്കേറ്റു. തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം മുങ്ങിയ ഓട്ടോ ഡ്രൈവറെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചു.

മേനംകുളം സ്വദേശിയായ 38 കാരിയാണ് പീഡനശ്രമത്തിനിരയായത്. ഭര്‍ത്താവിന്റെ മദ്യപാനം നിറുത്താന്‍ ലഹരിമുക്ത കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഓട്ടോറിക്ഷയില്‍ ഭര്‍ത്താവുമൊത്ത് യാത്രചെയ്യുകയായിരുന്നു യുവതി. ഇതിനിടെ കഴക്കൂട്ടം ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഓട്ടോ വേഗത കുറച്ചു. ഈ തക്കം നോക്കി ഭര്‍ത്താവ് ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.

തുടര്‍ന്ന് ഓട്ടോക്കാരനും യുവതിയും ചേര്‍ന്ന് കഴക്കൂട്ടത്ത് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോത്തന്‍കോട്ട് ഒരു ലഹരി മുക്ത കേന്ദ്രമുണ്ടെന്നും അവിടെ പോയാല്‍ മദ്യപാനം നിര്‍ത്താന്‍ മരുന്ന് ലഭിക്കുമെന്നും പറഞ്ഞ് ഓട്ടോക്കാരന്‍ യുവതിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

എന്നാല്‍, മംഗലപുരത്തുവച്ച്‌ പോത്തന്‍കോടേക്കുള്ള വഴിയിലൂടെ പോകാതെ നേരേ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് ഓട്ടോ തിരിച്ചുവിട്ടത്. രാത്രിയായതിനാല്‍ യുവതിക്ക് എങ്ങോട്ടാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞുമില്ല. ഇതിനിടെ ഓട്ടോക്കാരന്‍ യുവതിയെ കടന്നുപിടിച്ചു. ഇത് ചെറുത്ത യുവതിയോട് വീണ്ടും ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ഇതോടെ ഭയന്ന് നിലവിളിച്ച യുവതി ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. അപ്പോഴേക്കും ഓട്ടോ തോന്നയ്ക്കല്‍ പിന്നിട്ട് പതിനാറാം മൈലില്‍ എത്തിയിരുന്നു. ഓട്ടോക്കാരന്റെ പരാക്രമം ഭയന്ന യുവതി ഇതിനിടെ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് എടുത്തുചാടി.

ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്നിരുന്ന യുവതിയെ വഴിയാത്രക്കാര്‍ കാണുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് മംഗലപുരം പോലീസിനെ വിളിച്ച്‌ വിവരം പറഞ്ഞു. പോലീസെത്തി യുവതിയെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ക്കായി അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *