ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെല്ലാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്: ഒ.രാജഗോപാല്‍

തിരുവനന്തപുരം:കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ രംഗത്ത്. ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്ന് കുശാലാന്വേഷണം നടത്താവുന്ന സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസെന്ന് രാജഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിന് പോകുമ്ബോള്‍ പ്രധാനമന്ത്രിയെ കണ്ടേക്കാമെന്ന് പിണറായി കരുതുന്നതിന് പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങള്‍ കാണുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്ര ഔദ്യോഗികമാക്കുന്നത് കൊണ്ട് ഗുണം ഉണ്ടാകും. പക്ഷേ അതിനു പ്രധാനമന്ത്രി നിന്നുതരണമെന്ന് കരുതുന്നതാണ് പ്രശ്നമെന്നും രാജഗോപാല്‍ പറഞ്ഞു.

മോദി സര്‍ക്കാരിന് കേരളത്തോടു രാഷ്ട്രീയ വിരോധമാണെന്ന പിണറായിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. മോദിയോടുള്ള വിരോധം മാത്രമാണ് ഈ പ്രസ്താവനയ്ക്ക് പിന്നില്‍. കേരളത്തോട് എന്തു വിരോധമാണ് കേന്ദ്രം കാട്ടിയതെന്ന് മുഖ്യമന്ത്രി പറയണം. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ പ്രധാനമന്ത്രിയെ കാണാന്‍ മൂന്നു നാലു ദിവസം ഡല്‍ഹിയില്‍ തങ്ങേണ്ടി വന്ന അനുഭവം മുന്നിലുണ്ട്. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പ് മന്ത്രിക്ക് കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. സഹപ്രവര്‍ത്തകരുടെ കാര്യപ്രാപ്തിയിലുള്ള പ്രധാനമന്ത്രിയുടെ വിശ്വാസമാണ് അതു തെളിയിക്കുന്നത്.

കേരളത്തിന്റെ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ മുഖ്യമന്ത്രി കാണേണ്ടിയിരുന്നത് കേന്ദ്ര ഭക്ഷ്യമന്ത്രിയെയായിരുന്നു. ഇക്കാര്യത്തില്‍ പിണറായിക്ക് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഉപദേശമെങ്കിലും തേടാമായിരുന്നു. പിണറായി മോദി വിരുദ്ധ പ്രസ്താവന നടത്തുമ്ബോള്‍ വി.എസ് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി ചര്‍ച്ച നടത്തി പാലക്കാട് കോച്ച്‌ ഫാക്ടറിയുടെ കാര്യത്തില്‍ അനുകൂല നിലപാട് നേടിയെടുത്തു. ഡല്‍ഹിയിലില്ലായിരുന്ന കേന്ദ്ര മന്ത്രി വി.എസിനെ കാണാന്‍ മാത്രം അവിടെയെത്തി എന്നത് കേന്ദ്രം കേരളത്തോടു കാണിക്കുന്ന വിരോധമാണോ സ്‌നേഹമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി കേന്ദ്ര വിരോധ പ്രസ്താവന നടത്തിയ ദിവസം മറ്റൊരു തിരുവനന്തപുരത്ത് 600 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *