സമനിലതെറ്റിയ കൂട്ടങ്ങളാണ്‌ അവര്‍; കുത്തിക്കൊന്നിട്ട്‌ ന്യായം പറയുന്നോ : മജീദ്‌ ഫൈസിക്ക്‌ മറുപടിയായി സ്വരാജ്‌

ഒരു വിദ്യാര്‍ത്ഥിയെ പിടിച്ചുനിര്‍ത്തി കുത്തിക്കൊന്നിട്ട്‌ ന്യായം പറയാന്‍ നില്‍ക്കുന്നവരെ അറപ്പോടെ ആട്ടിയകറ്റുകയാണ്‌ വേണ്ടതെന്ന്‌ എം സ്വരാജ്‌ എംഎല്‍എ. നൂറുകണക്കിന്ന്‌ എസ്‌എഫ്‌ഐക്കാര്‍ ആക്രമിച്ചപ്പോള്‍ സ്വയരക്ഷയ്‌ക്കുവേണ്ടിയാണ്‌ കുത്തിയതെന്ന്‌ പറയുന്നവര്‍ ഏത്‌ കാലത്തിലാണ്‌ ജീവിക്കുന്നത്‌. അഭിമന്യുവിനെ കുത്തികൊന്നത്‌ ഏകപക്ഷീയമായിതന്നെയാണ്‌. സംഘര്‍ഷമുണ്ടാകുമ്ബോള്‍ രണ്ടുഭാഗത്തും പരിക്കുണ്ടാവില്ലെ. ഇവിടെ അതില്ലല്ലോ. കോളേജില്‍ പോകുന്നവര്‍ കത്തിയുംകൊണ്ടാണോ പോകുന്നതെന്നും എസ്‌ഡിപിഐ സംസ്‌ഥാന പ്രസിഡന്റ്‌ മജീദ്‌ ഫൈസിക്ക്‌ മറുപടിയായി സ്വരാജ്‌ ചോദിച്ചു.

”ആ ക്യാമ്ബസില്‍ ആരാണ്‌ പുറത്തുനിന്നുണ്ടായിരുന്നത്‌. നവാഗതരെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിനായി എസ്‌എഫ്‌ഐക്കാര്‍ അവിടെ ഉണ്ടായിരുന്നു. കെഎസ്‌യുക്കാരും അവിടെ ഉണ്ടായിരുന്നു. ഒരു പ്രശ്‌നവും ഉണ്ടായില്ലല്ലോ. അവിടെയൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. എസ്‌ഡിപിഐ ക്രിമിനല്‍ സംഘം കുത്തികൊല്ലുകതന്നെയായിരുന്നു. ഒരു ഫ്‌ളെക്‌സ്‌ കീറിയെന്നും പറഞ്ഞാണോ നിങ്ങളൊരു ജീവനെടുത്തത്‌. പകരം നിങ്ങള്‍ക്കെത്ര ഫ്‌ളെക്‌സുകളും ഞങ്ങള്‍ തരാം. പകരം ആ ജീവനെ തിരിച്ചുതരാന്‍ പറ്റുമോ. ”. സ്വരാജ്‌ ചോദിച്ചു.

സ്വയരക്ഷയ്‌ക്ക്‌ വേണ്ടിയാണ്‌ കുത്തിയതെന്നും കുട്ടികളെ ആക്രമിക്കുമ്ബോള്‍ രക്ഷിതാക്കളും ബന്ധുക്കളും എത്തുന്നത്‌ സ്വാഭാവികമാണെന്നുമാണ്‌ മജീദ്‌ ഫൈസി പറഞ്ഞത്‌.

സ്വയരക്ഷക്ക് വേണ്ടിയാണ് കത്തി ഉപയോഗിച്ച്‌ അഭിമന്യുവിനെ എസ്ഡിപിഐ- ക്യാംപസ് ഫ്രണ്ട് അക്രമികള്‍ കുത്തിയത്‌. ‘കുട്ടികളെ അക്രമിക്കുമ്ബോള്‍ രക്ഷിതാക്കളും ബന്ധുക്കളും എത്തുക സ്വാഭാവികം. ഏകപക്ഷീയമായ ആക്രമണമായിരുന്നില്ല ; തന്റെ അന്വേഷണത്തില്‍ നിന്നും മനസിലായതാണിതെന്നും ഫൈസി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എസ്‌എഫ്‌ഐക്കാരായ നൂറുകണക്കിന് പേര്‍ തലേദിവസം ക്യാംപസില്‍ എത്തിയിരുന്നെന്നും മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു.എസ്ഡിപിഐക്ക് ക്യാംപസ് ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന് സംഘടന ഇന്നലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടികളെ രക്ഷിക്കാന്‍ ബന്ധുക്കള്‍ എത്തുക സ്വാഭാവികമാണെന്ന് മജീദ് പറഞ്ഞത്‌.

Leave a Reply

Your email address will not be published. Required fields are marked *