കൊച്ചി: എറണാകുളം പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന കോടതിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ ബഹു. ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതായും നിയമവാഴ്ച ഇല്ലാത്ത വെള്ളരിക്കാപട്ടണമായി നാടിനെ തരംതാഴ്ത്താനാവില്ലെന്ന് പരാമര്‍ശിച്ചതായും മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തിലെ മാനുഷിക വശങ്ങളെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കോടതി പരിഗണിച്ചതായി കാണുന്നില്ല. കേവലം നിയമത്തിലെ സാങ്കേതിക വശങ്ങള് മാത്രമാണ് കണക്കിലെടുത്തതായി കാണുന്നത്. ഇന്ത്യയിലെ വന്‍കിടക്കാരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയത് ഏതാണ്ട് 2.5 ലക്ഷം കോടി രൂപയാണ്. വായ്പാ കുടിശ്ശികയായി പത്തു ലക്ഷം കോടി രൂപയോളം നിലവിലുണ്ട് താനും.
വന്‍കിടക്കാര്‍ക്ക് വേണ്ടി ഇത്രയും വന്‍ തുക എഴുതിത്തള്ളുകയും അതിന്റെ നാലിരട്ടി തുക വായ്പ കുടിശ്ശികയായി (എന്‍. പി. എ) നിലനില്ക്കുകയും ചെയ്യുമ്ബോഴാണ് കേവലം തുച്ഛമായ രണ്ട് ലക്ഷം രൂപയുടെ വായ്പാ ജാമ്യക്കാരെ അവരുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കിക്കൊണ്ട് കോടതി വിധിയിലൂടെ പെരുവഴിയിലേക്ക് തള്ളിവിടുന്നത് എന്നും അദ്ദേഹം പറഞ്ഞു .
ഇത്തരം ഗുരുതരമായ പ്രശ്നങ്ങള്‍ കോടതിയുടെ പരിഗണനയ്ക്ക് വന്നില്ലെന്നത് ദുഃഖകരമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശനിഷേധമാണ് ബാങ്കുകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഏത് നിയമവും മനുഷ്യനന്മയ്ക്ക് വേണ്ടിയാണ്. നിയമത്തെ ദുരുപയോഗപ്പെടുത്തി മനുഷ്യരുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്ന ഹീനശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജന പ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണ്.
ഇത്തരത്തിലുള്ള ഭൂമി തട്ടിയെടുക്കാന്‍ വെമ്ബല്‍കൊള്ളുന്ന ഭൂമാഫിയയ്കക് ഒത്താശ ചെയ്യുന്ന ബാങ്ക് അധികൃതര്‍ സാധാരണക്കാരുടെ കാര്യത്തില്‍ മാത്രമാണ് ഈ രീതിയിലുള്ള കടുംപിടുത്തവുമായി മുന്നോട്ടു പോകുന്നത്. കോടീശ്വരന്മാരായ വമ്ബന്മാരോട് സഹാനുഭൂതി കാട്ടി കോടികള്‍ എഴുതി തള്ളുമ്ബോള്‍, അവരുടെ വന്‍ കുടിശിക പിരിച്ചെടുക്കുന്നതില്‍ നിഷ്ക്രിയത പാലിക്കുമ്ബോള്‍ സാധാരണക്കാരായ ഷാജി- പ്രീത ദമ്ബതിമാരോട് അതിക്രൂരത കാട്ടുന്ന ബാങ്ക് അധികൃതരുടെയും പാവങ്ങളുടെ നിസ്സഹായത ചൂഷണം ചെയ്ത് കൊള്ള ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന മനുഷ്യത്വമില്ലാത്ത പ്രമാണിമാരുടെയും നിലപാട് തികച്ചും അപലപനീയമാണ് എന്നും സുധീരന് പറഞ്ഞു.
