ഹരീഷിന്റെ നോവല്‍ പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിനാകെ നാണക്കേട്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ക്കിഷ്മില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും, കായികമായി ഇല്ലായ്മ ചെയ്യാനും സംഘപരിവാരം മടിക്കാറില്ല.

കല്‍ബുര്‍ഗിയും, ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവവര്‍ അങ്ങിനെ ഇല്ലായ്മ ചെയ്യുകയും നിശബ്ദരാക്കപ്പെടുകയും ചെയ്തവരാണ്. എന്നാല്‍ കേരളത്തില്‍ ഈ ശക്തികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്നത് അത്യന്തം അപകടകരമാണ്. എഴുത്തിന്റെ പേരില്‍ കഥാകൃത്തിന്റെ കഴുത്തെടുക്കാന്‍ നടക്കുന്നവര്‍ കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്. കഥാപാത്രത്തിന്റെ സംഭാഷണത്തിന്‍െ പേരില്‍ കഥാകൃത്തിനെ വേട്ടയാടുന്നവര്‍ക്ക് സാഹിത്യമെന്തെന്നും സംസ്‌കാരമെന്തെന്നും അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളവും ഫാസിസ്റ്റ് ഭീഷണിയുടെ കുടക്കീഴിലായിരിക്കുകയാണെന്ന തിരിച്ചറിവ് നമ്മെ ഭയപ്പെടുത്തുകയാണ്. നോവലിസ്്റ്റ് ഹരീഷിനെയും അദ്ദേഹത്തിന്റെ കുടംബാംഗങ്ങളെയടക്കം സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന അഭ്യന്തര വകുപ്പിന്റെ നിലപാട് ദുരൂഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *