ആന്ധ്രപിടിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസും ബിജെപിയും, രാഹുല്‍ഗാന്ധി 18ന് എത്തും

വിജയവാഡ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങള്‍ മെനയാന്‍ രാഹുല്‍ ഗാന്ധി 18 ന് ആന്ധ്രാ പ്രദേശിലെത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ഒപ്പമുണ്ടാകും.

ഒരിക്കള്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ന്, തെലുങ്ക് ദേശം പാര്‍ട്ടിക്കും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്സ്‌ആര്‍ കോണ്‍ഗ്രസിനും പിന്നിലായാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. ഉമ്മന്‍ ചാണ്ടിക്കാണ് ഇന്ന് സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതല. അദ്ദേഹത്തിന്റെ ഇടപെടലില്‍ മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ കോണ്‍ഗ്രസില്‍ മടക്കി കൊണ്ട് വരുന്നതിന് കഴിഞ്ഞു. ദക്ഷിണേന്ത്യ കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ വളരെ നിര്‍ണ്ണായകവും ഏറെ പ്രതീക്ഷയുള്ളതുമാണ്.

അതേസമയം, സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. കേരളത്തില്‍ നിന്നുള്ള വി. മുരളീധരന്‍ എംപിക്കാണ് ആന്ധ്രയില്‍ ബിജെപിയുടെ ചുമതല. താഴെത്തട്ടില്‍ അടുക്കും ചിട്ടയോടുമുള്ള പ്രവര്‍ത്തനത്തിലാണ് ബിജെപി നേതൃത്വത്തിന്റെ ശ്രദ്ധ. പ്രവര്‍ത്തന യോഗങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യഘട്ടം. അതിനോടൊപ്പം മറ്റ് പാര്‍ട്ടികളെ കൂടെ കൂട്ടി അടിത്തറ വികസിപ്പിക്കാനും അതുവഴി വിജയം കൂടുതല്‍ ഉറപ്പാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

വൈഎസ്‌ആര്‍ കോണ്‍ഗ്രസുമായും സിനിമാ താരം പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായും സഖ്യ ചര്‍ച്ചകള്‍ നടത്തുന്നതിനും ബിജെപി തയ്യാറെടുക്കുന്നതായാണ് വിവരം. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ചില നേതാക്കളേയും ചില സിനിമാ താരങ്ങളേയും ബിജെപി യിലെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *