നേതാക്കള്‍ വീടുകളിലേക്ക്; സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി രാഹുല്‍, 8 സെക്രട്ടറിമാര്‍ പുറത്ത്‌

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴെ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞു. കേന്ദ്രസര്‍ക്കാറിന്റെ വികസനനയങ്ങളും പാര്‍ട്ടി സംഘടനാ മികവും ഒരിക്കല്‍ കൂടി തങ്ങളെ അധികാരത്തിലേറ്റുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കര്‍ഷക സമരം, പെട്രോള്‍ വില, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവ ബിജെപിക്ക് കനത്ത വെല്ലുവിളികളായി നിലനില്‍ക്കുന്നുണ്ട്. മറുപക്ഷത്ത് കോണ്‍ഗ്രസാവട്ടെ 2014 ലെ അവസ്ഥയില്‍ നിന്നും വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. അതിനായി സംഘടനാപരമായി പാര്‍ട്ടിയെ ഒരുക്കാനുള്ള നീക്കത്തിലാണ് രാഹുല്‍ ഗാന്ധി. വിശദാംശങ്ങള്‍ ഇങ്ങനെ..

60 വര്‍ഷത്തോളം രാജ്യ ഭരണത്തില്‍ പങ്കുവഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞുകൊണ്ട് ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ പലരും ചോദ്യം ചെയ്തു.

വെറും 44 സീറ്റായിരുന്നു 2014 ല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത്. ഔദ്യോഗിക പ്രതിപക്ഷ സ്ഥാനം പോലും പാര്‍ട്ടിക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. 2014 ല്‍ നിന്ന് 2018 ല്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷകളാണ് ഉള്ളത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രതിപക്ഷത്തിന് അനുകൂലമാണെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ വിശാല സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കുന്നത്. സംഘടനാപരമായി പാര്‍ട്ടി കരുത്താര്‍ജ്ജിച്ചില്ലെങ്കില്‍ മറ്റ് പാര്‍ട്ടികള്‍ വലിയ വിലപേശല്‍ നടത്താന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് രംഗത്തിറങ്ങുന്നത്.
പ്രവര്‍ത്തകരുമായി നേരിട്ട് ഇടപഴകുക എന്നതിനാണ് കോണ്‍ഗ്രസ് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പരാജയങ്ങളും ജനദ്രോഹ നയങ്ങളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്നത് തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.

വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് ഇന്നലെ തുടക്കമിട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ മുഴുവന്‍ വീടുകളിലും ഒന്നിലേറെ തവണ സന്ദര്‍ശനം നടത്തുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. ഇതിന് പുറമെ സംഘടനാപരമായി വന്‍ അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

സംഘടനാ അഴിച്ചുപണിയുടെ ആദ്യ പടിയായി 8 സെക്രട്ടറിമാരെ സംഘടനാ ചുമതലയില്‍ നിന്നു നീക്കി. 2013 ജൂണ്‍ 13 നും നിയമിതരായ വി ഹനുമന്തറാവു, കിഷോര്‍ ലാല്‍ ശര്‍മ, അശ്വനി സേഖ്രി, കെ ജയകുമാര്‍, വിജയലക്ഷി സാധെ, സജ്ജന്‍സിങ് വര്‍മ, രാകേഷ് കാലിയ, പ്രിയ ദത്ത എന്നിവരെയാണ് രാഹുല്‍ ഒഴിവാക്കിയത്.

ഒഴിവാക്കിയവര്‍ക്ക് പകരും പുതിയ ആളുകളെ ഉടന്‍ തന്നെ നിയമിക്കും. നിയമസഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് അടുത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കാനിടയുള്ള തെലുങ്കാനയില്‍ പാര്‍ട്ടിയുടെ ആസുത്രണവിഭാഗം മേധാവിയായി ഹനുമന്ത റാവുവിനെ അടുത്തിടെ നിയമിച്ചിരുന്നു.

സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയില്‍ പാര്‍ട്ടിയുടെ ചുമത വഹിച്ച നേതാവാണ് കിഷോര്‍ ലാല്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല നിര്‍വ്വഹിച്ച ജയകുമാര്‍, വിജയലക്ഷ്മി എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. മുന്‍ എംപിയും നടനുമായ സുനില്‍ ദത്തിന്റെ മകളാണ് പ്രിയ.

ഒഴിവാക്കിയവര്‍ക്ക് പകരം പുതിയ നിയമനം ഉടനുണ്ടാകും. സംസ്ഥാനങ്ങളില്‍ കഴിവ് തെളിയിച്ച നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. 67 സെക്രട്ടറിമാരാണും പാര്‍ട്ടിയിലുള്ളത്. വരും ദിവസങ്ങളിലും അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *