തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കുംമുമ്ബ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയില്‍ തന്ത്രികുടുംബത്തിന് അതൃപ്തി ഉണ്ടെന്ന് സൂചന. സ്ത്രീപ്രവേശനത്തിനെതിരെ ഒറ്രക്കെട്ടായി നിന്ന് പ്രതിരോധമുയര്‍ത്തുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിപ്പോയി ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന എന്നാണ് തന്ത്രികുടുംബം പറയുന്നതത്രേ. ഈ പരാതി അവര്‍ സംഘപരിവാര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തോട് തികഞ്ഞ അതൃപ്തിയാണ് തന്ത്രി കണ്‌ഠര് രാജീവര് ഇന്നലെ പ്രകടിപ്പിച്ചത്. ഏത് വിധേനയും സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിനും സി.പി.എമ്മിനും ആയുധം നല്‍കുന്ന രീതിയിലായിപ്പോയി ശ്രീധരന്‍ പിള്ളയുടെ പ്രസംഗമെന്ന വിമര്‍ശനവും ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.
അതേസമയം, സമരമുഖത്ത് നില്‍ക്കുമ്ബോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തി പ്രതിക്കൂട്ടിലാകുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളെ കേന്ദ്ര നേതൃത്വം ഉപദേശിച്ചതായും അറിയുന്നു. തന്ത്രിക്ക് താനാണ് ഉപദേശം കൊടുത്തതെന്ന സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ പരസ്യമായ അവകാശവാദം ഒഴിവാക്കാമായിരുന്നുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടെന്നറിയുന്നു. ഇതു സംബന്ധിച്ച അതൃപ്തി പാര്‍ട്ടി സംസ്ഥാന സംഘടനാ സെക്രട്ടറിയെ കേന്ദ്ര നേതൃത്വം അറിയിക്കുമെന്നാണ് സൂചന.സമരത്തിന് പരിപൂര്‍ണമായ പിന്തുണയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം നല്‍കുന്നത്.
ശ്രീധരന്‍ പിള്ള പറഞ്ഞത്
ശബരിമലയില്‍ യുവതികള്‍ എത്തിയപ്പോള്‍ തന്ത്രി എന്നെ വിളിച്ച് നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചു. ഒരിക്കലും ഒറ്റയ്ക്കാവില്ലെന്നും ഞാനും പതിനായിരക്കണക്കിന് അയ്യപ്പഭക്തരും കൂടെയുണ്ടെന്നും ധൈര്യമായി മുന്നോട്ട് പോകാനും പറഞ്ഞു. അറംപറ്റിയ പോലെ എനിക്കും തന്ത്രിക്കുമെതിരെ കോടതിയലക്ഷ്യക്കേസ് വന്നു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ചരിത്രത്തില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ സുവര്‍ണാവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. നമ്മള് ഒരു അജന്‍ഡ മുന്നോട്ടുവച്ചു. ആ അജന്‍ഡയില്‍ ഓരോരുത്തരായി അടിയറവു പറഞ്ഞു.
ഇനി അവശേഷിക്കുക, നമ്മളും എതിരാളിയായ ഭരണകക്ഷി പാര്‍ട്ടിയും മാത്രമായിരിക്കും”
(കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്)
