കാമുകനും സഹോദരനും വേണ്ടി ജോലി സ്ഥലത്തുനിന്നും 20 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച എമിറാത്തി യുവതിക്ക് ഏഴു വര്‍ഷം തടവുശിക്ഷ; കൂട്ടുപ്രതികള്‍ക്ക് 6 മാസം തടവ്, മോഷ്ടിച്ച പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്

അബുദാബി:   കാമുകനും സഹോദരനും വേണ്ടി ജോലി സ്ഥലത്തുനിന്നും 20 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 39 കോടിയോളം രൂപ) മോഷ്ടിച്ച എമിറാത്തി യുവതിക്ക് ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചു. അബുദാബി ക്രിമിനല്‍ പ്രാഥമിക കോടതിയാണ് 34 കാരിയായ എമിറാത്തി യുവതിക്ക് തടവ് ശിക്ഷ വിധിച്ചത്. ഇതുകൂടാതെ 20,000 ദിര്‍ഹം പിഴയും മോഷ്ടിച്ച 20 മില്യണ്‍ ദിര്‍ഹവും തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം യുവതിയുടെ കാമുകനും ഇയാളുടെ സഹോദരനും ആറു മാസം തടവു ശിക്ഷയും വിധിച്ചു. യുവതിയുമായി ചേര്‍ന്ന് പണം തട്ടിയെന്നും അവരെ ചൂഷണം ചെയ്യുകയും ചെയ്തുവെന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇരുവരും 20,000 ദിര്‍ഹം വീതം പിഴ നല്‍കുകയും 3.5 മില്യണ്‍ ദിര്‍ഹം ബാങ്കില്‍ തിരികെ നല്‍കുകയും വേണം. അബുദാബിയിലെ ബാങ്കിങ് സ്ഥാപനത്തില്‍ അക്കൗണ്ട് വിഭാഗത്തില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന യുവതി ഈ അവസരം മുതലെടുത്താണ് പണം തട്ടിയതെന്നാണ് കോടതി രേഖകള്‍ .

ജിസിസിയില്‍ തന്നെയുള്ള 27 വയസുള്ള കാമുകന് വന്‍ തുക കടബാധ്യത ഉണ്ടായിരുന്നു. ആ കടം മുഴുവന്‍ യുവതി തീര്‍ത്തു. യുവതിയെ വിവാഹം കഴിക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. കൂടാതെ കാമുകനും കാമുകന്റെ സഹോദരനും റോള്‍സ് റോയ്‌സ് ഉള്‍പ്പെടെ വിലപിടിച്ച കാറുകളും നമ്ബര്‍ പ്ലേറ്റുകളും ബ്രാന്‍ഡഡ് വാച്ചുകളും യൂറോപ്പിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റും മറ്റും സമ്മാനിക്കുകയും ചെയ്തു.

മോഷ്ടിച്ച പണമുപയോഗിച്ച്‌ വാങ്ങിയ റോള്‍സ് റോയ്‌സ്, റേഞ്ച് റോവര്‍ കാറുകളും മറ്റു ചില വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, യുവതിയുടെ കാമുകന്‍ നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നുവെന്ന് വ്യക്തമായെന്നാണ് കോടതി രേഖകള്‍.

2016 ഓഗസ്റ്റ് മുതല്‍ 2017 ഏപ്രില്‍വരെയുള്ള കാലത്തിനിടെയാണ് ഇത്രയും പണം മോഷ്ടിച്ചതെന്ന് യുവതി മൊഴി നല്‍കി. ചെയ്തത് തെറ്റായിരുന്നുവെന്ന് യുവതി സമ്മതിച്ചു. യുവാവിന്റെ പിതാവിന്റെ കമ്ബനിയില്‍ സാമ്ബത്തിക ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പണം തിരികെ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാല്‍, പണം ചോദിച്ചുവെന്ന കാര്യം യുവാവും സഹോദരനും നിഷേധിച്ചു. പണവും സമ്മാനങ്ങളും യുവതി സൗജന്യമായി നല്‍കിയതാണെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *