ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുറത്തുവരാന്‍ മണിക്കൂറുകള്‍ അവശേഷിക്കേ തലസ്ഥാന നഗരിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച നടക്കുക. രാജസ്ഥാന്‍, തെലങ്കാന, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് , മിസോറാം തുടങ്ങിയ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ചൊവ്വാഴ്ച പുറത്തുവരും.

ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും ആരംഭിക്കും. ഡിസംബര്‍ 11 മുതല്‍ ജനുവരി 8 വരെയാണ് പാര്‍ലമെന്റ് സമ്മേളനം.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി കണ്‍ വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് അതിശക്തമായ മുന്നേറ്റമുണ്ടാകുമെന്ന എക്‌സിറ്റ് സര്‍വേ ഫലങ്ങളും യോഗം ചര്‍ച്ച ചെയ്യും. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. തെലങ്കാനയില്‍ ബിജെപിക്ക് കാര്യമായ സീറ്റൊന്നും ലഭിക്കില്ലെന്നാണ് സൂചന. കെ ചന്ദ്രശേഖര റാവുവിന്റെ തെലുഗു രാഷ്ട്ര സമിതിക്കായിരിക്കും ഭൂരിഭാഗം സീറ്റുകളും ലഭിക്കുക.

ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നയത്തെ കുറിച്ച്‌ ചര്‍ച്ച നടക്കും. ടിഡിപി, തൃണമുല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ജനത ദള്‍, ലോകതാന്ത്രിക് ജനത ദള്‍, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ ഇന്നത്തെ യോഗത്തില്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *