സൗദിയില്‍ വിദേശികളുടെ അനധികൃത സ്വകാര്യനിക്ഷേപം തടയുന്നതിന് പദ്ധതി

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ തേടി എത്തിയ വിദേശികള്‍ അനധികൃതമായി നടത്തുന്ന സ്വകാര്യ നിക്ഷേപം തടയുന്നതിന് സമഗ്ര പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിക്ക് ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി.

ബിനാമി വ്യവസായം തടയുന്നതിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിക്കും. ഇതിനായി വാണിജ്യ-നിക്ഷേപം, ആഭ്യന്തരം, തൊഴില്‍ സാമൂഹിക വികസനം, നഗരവികസനം എന്നീ മന്ത്രാലയങ്ങളും ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രെസസ് അതോറിറ്റി, സക്കാത്ത് ആന്റ് ടാക്‌സ് അതോറിറ്റി, സൗദി മോണിറ്ററി അതോറിറ്റി, സോഷ്യല്‍ ഡെവലപ്‌മെന്റ് ബാങ്ക്, നാഷണല്‍ ടെക്‌നിക്കല്‍ ട്രൈനിംഗ് സെന്റര്‍ എന്നിവയെ ഏകോപിപ്പിച്ച്‌ ബിനാമി വിരുദ്ധ നിയമാവലി തയ്യാറാക്കണമെന്ന് ഭരണാധികാരി സന്‍മാന്‍രാജാവ് ഉത്തരവില്‍ വ്യക്തമാക്കി.

ബിനാമി വ്യവസായം രാജ്യത്തു പൂര്‍ണമായും ഇല്ലാതാക്കും. ഇ ട്രേഡിംഗ് പരിപോഷിപ്പിക്കും. ഇതിനായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം. അനധികൃതമായി വിദേശികള്‍ സ്വകാര്യ മേഖലയില്‍ നടത്തുന്ന നിക്ഷേപം തടയും. ഇതുവഴി സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിനാമി വ്യവസായ നിരീക്ഷിക്കുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രാലയം മേല്‍നോട്ടം വഹിക്കണം. നിലവിലെ കരടു നിയമത്തില്‍ മൂന്ന് മാസത്തിനകം ആവശ്യമായ ഭേദഗതി വരുത്താനുളള ഉത്തരവാദിത്തം വാണിജ്യ മന്ത്രാലയത്തിനാണെന്നും സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *