വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

കോഴിക്കോട്:വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഏഴു വയസുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍(6) ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഷാന്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

വൈറസ് ബാധ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയായിരുന്നു. ദേശാടന പക്ഷികളില്‍ നിന്ന് കൊതുകുകളിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ടാഴ്ച മുന്‍പാണ് ഷാന് പനി ബാധിച്ചത്. തലകറക്കവും ക്ഷീണവും കാരണം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയപ്പോഴാണ് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കേന്ദ്ര വിദഗ്ധ സംഘം ഷാന്‍ താമസിക്കുന്ന പ്രദേശത്ത് എത്തി പക്ഷികളുടെയും മൃഗങ്ങളുടെയും രക്ത സാമ്ബിള്‍ ശേഖരിച്ചിരുന്നു. രക്ത സാമ്ബിളുകളുടെ ഫലം ലഭിച്ചാല്‍ മാത്രമേ സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന കാര്യം വ്യക്തമാകുകയുള്ളു. കുട്ടിയുടെ മരണത്തോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. എന്നാല്‍ ആശങ്കവേണ്ട ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വെസ്റ്റ് നൈല്‍ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണിത്. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുക് വഴിയാണ് രോഗം പകരുന്നത്. മനുഷ്യനില്‍ നിന്നു മനുഷ്യരിലേക്ക് പകരില്ല. പക്ഷികളില്‍ നിന്നു പക്ഷികളിലേക്കു പകരും. വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150ല്‍ ഒരാള്‍ക്കു മാത്രമാണ് രോഗം മൂര്‍ച്ഛിക്കാറുള്ളത്. 

ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം വരെ മരണം സംഭവിക്കാം. മുതിര്‍ന്നവരെയാണ് സാധാരണ ബാധിക്കുന്നത്. 1937ല്‍ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് 2011ല്‍ ആലപ്പുഴയിലാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാവാം.

കൊതുകുകളില്‍ നിന്നു രക്ഷനേടുക എന്നതാണ് രോഗപ്രതിരോധത്തിന്റെ ആദ്യപടി. നിലവില്‍ പ്രത്യേക വാക്‌സിന്‍ ലഭ്യമല്ല എങ്കിലും രോഗം ശമിപ്പിക്കാനുള്ള ചികിത്സ ഫലപ്രദമായി നടത്താനാകും.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *