കോട്ടയം: കെവിന്‍ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. കേസിലെ 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്. കേസില്‍ ഇതുവരെ അഞ്ച് സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞു.
പുനലൂര്‍ നെല്ലിപ്പള്ളി പെട്രോള്‍ പമ്ബില്‍വെച്ച് ചാക്കോ ഒഴികെയുള്ള പ്രതികള്‍ കാറിലെത്തി പെട്രോള്‍ അടിച്ചു. ശേഷം പമ്ബിന്റെ ഒഴിഞ്ഞ ഭാഗത്തുനിന്ന് ഗൂഢാലോചന നടത്തി. അതിന് ശേഷം കോട്ടയം ഭാഗത്തേക്ക് പോയി എന്നുമായിരുന്നു കേസിലെ 27ാം സാക്ഷി അലന്റെ മൊഴി. എന്നാല്‍ ഇന്ന് കോടതില്‍ ഇയാള്‍ മൊഴി മാറ്റിപറയുകയായിരുന്നു. എട്ടാം പ്രതി നിഷാദിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ വീണ്ടെടുക്കുന്നത് കണ്ടുവെന്നായിരുന്നു സുലൈമാന്റെ മൊഴി. നേരത്തെ പോലീസിന് നല്‍കിയ മൊഴി സുലൈമാനും മാറ്റിപ്പറയുകയായിരുന്നു.
അതേസമയം ഇന്നലെ നടന്ന വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറിയിരുന്നു. സുനീഷ്, മുനീര്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്. നേരത്തെ 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു.
അന്വേഷണ വേളയില്‍ പൊലീസ് കണ്ടെടുത്ത കൈവിന്റെ മുണ്ടും, പ്രതികള്‍ ഉപയോഗിച്ച വാളും മറ്റ് രണ്ടു സാക്ഷികള്‍ തിരിച്ചറിഞ്ഞു. കെവിന്റെ മുണ്ട് നാലാം പ്രതി ഷഫിന്‍ പൊലീസ് സാന്നിധ്യത്തില്‍ എടുക്കുന്നത് കണ്ടതായി നാട്ടുകാരനായ അലക്സ് പി ചാക്കോ മൊഴി നല്‍കി.
കഴിഞ്ഞ ജൂണ്‍ ഏഴിന് നിയാസിന്റെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ സാക്ഷികളായിരുന്നു മൊഴി മാറ്റിയ സനീഷും മുനീറും. തെളിവെടുപ്പിനിടെ നിയാസ് തന്റെ മൊബൈല്‍ വീട്ടില്‍ നിന്നെടുത്ത് പൊലീസിന് കൈമാറി. ഇക്കാര്യങ്ങള്‍ സനീഷും മുനീറും ഉദ്യോഗസ്ഥന് മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ വിവാദത്തിനിടെ ഇരുവരും മൊഴി നിഷേധിക്കുകയായിരുന്നു.
ഷെഫിനെയും അലക്സ് തിരിച്ചറിഞ്ഞു പത്താം പ്രതി വിഷ്ണുവാണ് വാളുകള്‍ ഒളിപ്പിച്ചത്, വിഷ്ണു വാളുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എടുത്ത് നല്‍കുന്നത് കണ്ടതായി പ്രദേശവാസി ഹരികുമാര്‍ മൊഴി നല്‍കി. കണ്ടെടുത്ത വാളുകളും പ്രതി വിഷ്ണുവിനെയും ഹരികുമാര്‍ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.
