അബുദാബി: പാസ്‍വേഡ് നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ ആഡിസ് ഒഴിച്ച് കൊന്ന കേസില്‍ പ്രവാസിക്ക് അബുദാബി പരമോന്നത കോടതി വധശിക്ഷ വിധിച്ചു. സ്വന്തം മക്കളുടെ മുന്നിലിട്ടായിരുന്നു ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. കേസില്‍ കീഴ്‍കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി പരമോന്നത കോടതിയെ സമീപിച്ചത്. എന്നാല്‍, അപ്പീല്‍ കോടതി വിധി പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതി നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 17 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് ആറ് മക്കളുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയും നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. ഇയാളുടെ ശല്യം സഹിക്കാനാവാതെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു. ഇതോടെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഇയാള്‍ കൊല്ലാന്‍ പദ്ധതിയിടുകയായികുന്നു.
ദമ്ബതികളുടെ 16കാരനായ മകനായിരുന്നു കേസിലെ പ്രധാന സാക്ഷി. സംഭവ ദിവസം കറുത്ത ബാഗുമായി വീട്ടിലെത്തിയ ഇയാള്‍ അമ്മയോട് ഫോണിന്റെ പാസ്‍വേഡ് ചോദിച്ചുവെന്ന് മകന്‍ മൊഴി നല്‍കി. പാസ്‍വേഡ് നല്‍കാന്‍ വിസമ്മതിച്ചതോടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് ആഡിഡ് പുറത്തെടുത്ത് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച കുട്ടികള്‍ക്കും പൊള്ളലേറ്റു. കേസ് തെളിയിക്കപ്പെട്ടതോടെയാണ് കോടതി വധശിക്ഷ വിധിച്ചത്.
എന്നാല്‍, തന്റെ മക്കള്‍ക്ക് രക്ഷിതാവായി താന്‍ മാത്രമേയുള്ളൂവെന്നും ഈ സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് ഇസ്ലാമിക നിയമപ്രകാരം തെറ്റാണെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. ഈ വാദം തള്ളിയ പരമോന്നത കോടതി വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു.
