ഗോഡ്‌സെ പരാമര്‍ശത്തെ തള്ളി അമിത് ഷാ… പ്രഗ്യയും അനന്ത്കുമാറും അച്ചടക്ക നടപടികള്‍ നേരിടും!!

ദില്ലി: നാഥുറാം ഗോഡ്‌സെ ദേശ്‌സ്‌നേഹിയാണെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരെ വിവാദം കത്തുന്നു. ബിജെപി ഈ വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പ്രഗ്യാ സിംഗ് താക്കൂറിനോടും അതിനെ ന്യായീകരിച്ച അനന്ത്കുമാര്‍ ഹെഗ്‌ഡെയോടും പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു. അമിത് ഷാ ഇരുവരുടെയും പരാമര്‍ശങ്ങള്‍ തള്ളി.

ഇരുവരോടും പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം ഇവര്‍ അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണം. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടികള്‍ ഉണ്ടാവുമെന്നാണ് സൂചന. നേരത്തെ ഈ വിഷയത്തെ ലഘൂകരിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും വിവാദം കടുക്കുകയായിരുന്നു. കമല്‍ഹാസന്‍ ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന് പറഞ്ഞിരുന്നു. അതിന് മറുപടിയായിട്ടാണ് പ്രഗ്യാ സിംഗ് താക്കൂര്‍ ഗോഡ്‌സെ ദേശസ്‌നേഹിയാക്കിയത്.

ഇതിന് പിന്നാലെ കേന്ദ്ര മന്ത്രിമാരായ അനന്ത് കുമാര്‍ ഹെഗ്‌ഡെയും നളിന്‍ കുമാര്‍ കട്ടീലും ഇതിനെ ന്യായീകരിക്കുകയും ചെയ്തു. ഗോഡ്‌സെ ഒരാളെ കൊന്നു. കസബ് 72 പേരെ കൊന്നു. രാജീവ് ഗാന്ധി 17000 പേരെ കൊന്നു. നിങ്ങള്‍ തീരുമാനിക്കൂ ആരാണ് കൂടുതല്‍ ക്രൂരനെന്നായിരുന്നു. ഗോഡ്‌സെയെ രാജീവ് ഗാന്ധിയുമായി താരതമ്യം ചെയ്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. ഗോഡ്‌സെ ഇത്തരം ചര്‍ച്ചകളില്‍ സന്തോഷം കണ്ടെത്തുന്നുണ്ടാവുമെന്നായിരുന്നു അനന്ത്കുമാര്‍ ട്വീറ്റ് ചെയ്തത്.

അതേസമയം പ്രതിഷേധം കടുത്തതോടെ ഹെഗ്‌ഡെ ഈ ട്വീറ്റ് നീക്കം ചെയ്തു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നും തുടര്‍ന്നാണ് പോസ്റ്റിട്ടതെന്നും, ഇപ്പോള്‍ അത് നീക്കം ചെയ്‌തെന്നും ഹെഗ്‌ഡെ പറഞ്ഞു. പ്രഗ്യാ സിംഗും ഹെഗ്‌ഡെയും നളിന്‍ കട്ടീലും പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയുടെ നിലപാടല്ല. അവരുടെ വ്യക്തിപരമായ നിലപാടാണ്. ബിജെപിക്ക് അതുമായി യാതൊരു ബന്ധവുമില്ല. അവര്‍ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പുപറഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *