മാവോയിസം കുറ്റമല്ല, യുവാവിനെ തടഞ്ഞു വച്ചു പീഡിപ്പിച്ചിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റ് തത്വശാസ്ത്രം സ്വീകരിച്ചു എന്ന സംശയത്തിന്റെ പേരില്‍ മാത്രം സര്‍ക്കാരിന് ആരെയും പീഡിപ്പിക്കാനാവില്ലെന്നു ഹൈക്കോടതി. മാവോയിസ്റ്റ് ബന്ധമാരോപിച്ചു പൊലീസ് കസ്റ്റഡിയിലെടുത്തു തടഞ്ഞുവച്ച യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നല്‍കണമെന്ന സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം.

അഭിപ്രായ സ്വാതന്ത്ര്യത്തിനും താല്‍പര്യമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനുമുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ട്. രാഷ്ട്രീയ തത്വസംഹിതയില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്ക് ഒപ്പമെത്തിയ വെള്ളമുണ്ട പൊലീസ് 2014 മേയ് 20നാണ് ശ്യാം ബാലകൃഷ്ണന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. നിയമോപദേശം തേടാന്‍ പോലും അവസരം നല്‍കിയില്ലെന്നും അന്യായമായി കസ്റ്റഡിയില്‍ വച്ചെന്നും ആക്ഷേപമുണ്ടായി. മാവോയിസ്റ്റാകുന്നതു കുറ്റകരമല്ലെന്നായിരുന്നു സിംഗിള്‍ ജഡ്ജിയുടെ വിധി. നഷ്ടപരിഹാരം നല്‍കണമെന്നു സിംഗിള്‍ ജഡ്ജി നിര്‍ദേശിച്ചതു ചോദ്യം ചെയ്താണു സര്‍ക്കാരിന്റെ അപ്പീല്‍.

സിംഗിള്‍ ജഡ്ജിയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നു വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളി.

Leave a Reply

Your email address will not be published. Required fields are marked *