രാജ്യം നേരിടുന്നത് കടുത്ത സാമ്ബത്തിക പ്രതിസന്ധി; ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സീതാറാം യെച്ചൂരി

മുംബൈ: രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിന്‍റെ സാമ്ബത്തിക തലസ്ഥാനമായ മുംബൈയില്‍ പോലും പ്രകടമായ തകര്‍ച്ചയാണ് സാമ്ബത്തിക രംഗത്ത് വന്നിരിക്കുന്നതെന്നും ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ് സംജാതമായിരിക്കുന്നതെന്നും യെച്ചൂരി മുന്നറിയിപ്പ് നല്‍കി.

മുംബൈയില്‍ അന്ധേരി വെസ്റ്റില്‍ നിന്നും മത്സരിക്കുന്ന ഇടതു പക്ഷ സ്ഥാനാര്‍ഥി കെ നാരായണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി .

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്ബത്തിക നയങ്ങള്‍ സാധാരണക്കാരെ കുറച്ചൊന്നുമല്ല വലക്കുന്നതെന്നും അവരുടെയെല്ലാം വാങ്ങല്‍ ശേഷി കുറഞ്ഞതാണ് രാജ്യം നേരിടുന്ന സാമ്ബത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണമെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

സാമ്ബത്തിക മാന്ദ്യം പരിഹരിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ഖജനാവ് കോര്‍പറേറ്ററുകള്‍ക്ക് കൊള്ളയടിക്കാന്‍ നല്‍കിയിരിക്കയാണെന്നും യെച്ചൂരി ആരോപിച്ചു.

കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് ഏകദേശം രണ്ടര കോടിയോളം രൂപയുടെ നികുതിയിളവാണ് അനുവദിച്ചതെന്നും യെച്ചൂരി പറഞ്ഞു.

ഇത്തരം തെറ്റായ നയങ്ങള്‍ വെടിഞ്ഞു ഖജനാവിലെ പണം ജനോപകാരപ്രദമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഭാഗത്ത് കോര്‍പ്പറേറ്റ് പ്രീണനവും മറു ഭാഗത്ത് വര്‍ഗീയ വിഭാഗീയതയുമാണ് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തി വരുന്നതെന്നും ഇതിനെതിരെയുള്ള ശക്തമായ പോരാട്ടമാണ് മതേതരശക്‌തികളെ കൂട്ടിച്ചേര്‍ത്ത് ഇടതുപക്ഷം നടത്തി വരുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *