കൂടത്തായി കൊലപാതകങ്ങള്‍: ബന്ധുക്കളോട് ജോളി കുറ്റസമ്മതം നടത്തിയിരുന്നതായി മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ പ്രതിയായ ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറ തുറക്കുന്നതിനു തൊട്ടു മുന്‍പായാണ് തനിക്ക് തെറ്റുപറ്റിയതായുള്ള കുറ്റസമ്മതം ജോളി ബന്ധുക്കള്‍ക്കു മുന്നില്‍ നടത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുപ്പിലാണ് ജോളിയുടെ ബന്ധുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നതിനു മുന്‍പ് ആരുമായൊക്കെ ഇടപെട്ടു, സംസാരിച്ചു തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ബന്ധുക്കളായ ചിലരെ ഇന്ന് പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്യും.

വ്യാഴാഴ്ച ജോളിയെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. സിലി വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. സിലിയെ കൊലപ്പെടുത്തിയ താമരശ്ശേരിയിലെ ദന്താശുപത്രിയിലും ജോളിയുമായെത്തി തെളിവെടുത്തു.

സിലിയെ വകവരുത്താനുള്ള ജോളിയുടെ ആദ്യശ്രമത്തില്‍ പിന്നീട് രണ്ടാം ഭര്‍ത്താവായ ഷാജുവിനും പങ്കുണ്ടെന്നും ജോളി മൊഴി നല്‍കിയിരുന്നു. പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍വെച്ചാണ് ആദ്യ വധശ്രമമുണ്ടായതെന്നാണ് വെളിപ്പെടുത്തല്‍. അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തിനല്‍കി സിലിയെ വധിക്കാന്‍ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. ഇത് കഴിച്ച്‌ സിലി ഛര്‍ദിച്ച്‌ അവശയായെങ്കിലും രക്ഷപ്പെടുകയായിരുന്നു.

തെളിവെടുപ്പിനിടെ ജോളിയെ ചോദ്യംചെയ്തു. വീട്ടിലുണ്ടായിരുന്ന ഷാജുവിനെ ജോളിക്കൊപ്പമിരുത്തിയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *