യുവാവിനെ തലയില്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്കു ജീവപര്യന്തം: രണ്ടാം പ്രതിയെ വെറുതെ വിട്ടു

കാസര്‍കോട്: യുവാവിനെ തലയില്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ഇതിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം.
കര്‍ണാടക ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പഗാജി (35)യെ കൊലപ്പെടുത്തിയ കേസിലാണ് സുരബാന്‍ സ്വദേശിയായ അക്കണ്ടപ്പ (30)യെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാജന്‍ തട്ടില്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു.

കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ വിട്ടള (33)യെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. 2017 ആഗസ്റ്റ് ഒന്‍പതിനാണ് രംഗപ്പ ഗാജിയെ ചെര്‍ക്കള വി.കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നത്. മൃതശരീരത്തിലെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ നിന്നാണ് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചത്. മൃതദേഹത്തിന് സമീപം വലിയ കല്ല് കണ്ടതും തലക്കേറ്റ ആഴത്തിലുള്ള മുറിവും സംഭവം കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലിസിനെ എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *