കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി ; 17 കാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു, അമ്മാവന്റെ ഭാര്യ അടക്കം നാലുപേര്‍ പിടിയില്‍

കൊല്ലം : കൊല്ലത്ത് 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് പിടിയിലായത്. കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഇരയാക്കിയത്.

കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പീഡനം നടന്നത്. കൂടാതെ കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്‌റ്റേകളില്‍ കൊണ്ടുപോയി അമ്മാവന്റെ ഭാര്യ പലര്‍ക്കും കാഴ്ച വെച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി പതിവായി ജോലിക്ക് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഒമ്ബതാം തീയതി ജോലിക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പിറ്റേന്ന് അമ്മായി കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞത്.

എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ ഒരു മതസ്ഥാപനത്തിലാക്കി. ഇവിടെ വെച്ചു നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഇവര്‍ ചൈല്‍ഡ് ലൈനെയും കോടതിയെയും അറിയിക്കുകയായിരുന്നു.

കേസില്‍ കുട്ടിയുടെ അമ്മാവന്റെ ഭാര്യയായ തേവള്ളി സ്വദേശിനി, ലോഡ്ജ് നടത്തിപ്പുകാരായ പ്രദീപ്, റിനു, നജീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ച പത്തിലേറെ പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ച്‌ അമ്മായി ലക്ഷക്കണക്കിന് രൂപ സമ്ബാദിച്ചതായും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *