വീണ്ടും ഇടവക മാതൃക,​ അടൂരില്‍ ഹിന്ദു യുവതിയുടെ മാംഗല്യം നടത്തി ഓര്‍ത്തഡോക്സ് ഇടവക: ക്ഷേത്രത്തില്‍ നേതൃസ്ഥാനത്ത് വികാരിയച്ചന്‍

പത്തനംതിട്ട: അടൂരില്‍ നിര്‍ധന കുടുംബത്തിലെ ഹിന്ദു യുവതിയുടെ വിവാഹം നടത്താന്‍ മുന്നില്‍ നിന്ന് ഓര്‍ത്തഡോക്സ് ഇടവക. ഏഴംകുളം സ്വദേശി കാര്‍ത്തികേയന്റെ മകള്‍ കെ കലയുടെ വിവാഹമാണ് ഓര്‍ത്തോഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ നടന്നത്. നൂറനാട് പാറ്റൂര്‍ മണ്ണുവടക്കേതില്‍ യശോധരന്റെയും രാധയുടെയും മകന്‍ രഞ്ജിത്താണ് വരന്‍. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍നടന്ന വിവാഹത്തിന് അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയാണ് നേതൃത്വം നല്‍കിയത്.

ടാപ്പിംഗ് തൊഴിലാളിയായിരുന്ന കാര്‍ത്തികേയന് ഒരുവര്‍ഷം മുമ്ബാണ് കാന്‍സര്‍ പിടിപ്പെട്ടത്. ചികിത്സ ആരംഭിച്ചതോടെ ജോലിചെയ്യാന്‍ സാധിക്കാതെയായി. ഇതോടെ വരുമാനം നിലച്ചു. ആ സമയത്താണ് കലയ്ക്ക് വിവാഹാലോചനകള്‍ വന്നത്. പക്ഷേ, സാമ്ബത്തികം തടസമായി. കലയെ കൂടാതെ ഒരു മകളും മകനും കൂടിയുണ്ട് ഇദ്ദേഹത്തിന്. മകന് കൂലിപ്പണിയാണ്. മകള്‍ വിദ്യാര്‍ത്ഥിനിയും. സാമ്ബത്തികം പ്രശ്നമല്ലെന്നും കല്യാണം രജിസ്ട്രാര്‍ ഓഫീസില്‍ നടത്താമെന്ന ആഗ്രഹവുമായി രഞ്ജിത്തെത്തി. പക്ഷേ, കല്യാണം നാട്ടുരീതിവെച്ച്‌ കരക്കാരെ വിളിച്ച്‌ നടത്തണം എന്ന ആഗ്രഹം കാര്‍ത്തികേയനുണ്ടായിരുന്നു.

പള്ളി പെരുന്നാളിനോടനുബന്ധിച്ച്‌ കല്യാണ നടത്തിപ്പിന് അപേക്ഷ ക്ഷണിക്കുന്ന വിവരം ബന്ധുവില്‍നിന്നാണ് അറിഞ്ഞത്. തുടര്‍ന്ന് പള്ളിയില്‍ അപേക്ഷ നല്‍കി. പള്ളിയുടെ ശതാബ്ദി സ്മാരക മംഗല്യ നിധി പദ്ധതിയുടെ ഭാഗമായി പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു ഈ വിവാഹം. കഴിഞ്ഞ വര്‍ഷം നടന്ന ശതാബ്ദിയോട് അനുബന്ധിച്ചാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. വിവാഹത്തിനു ശേഷം വധൂവരന്‍മാരെ പളളിയിലേക്കു സ്വീകരിച്ചു. ഇതു മൂന്നാമത്തെ കല്യാണമാണ് പള്ളി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *