വധശിക്ഷക്ക് മുന്‍പ് പൊട്ടിക്കരഞ്ഞ് പ്രതികള്‍ : അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക് , മരണം ഉറപ്പാക്കാന്‍ കൊലക്കയറില്‍ കിടന്നത് അരമണിക്കൂര്‍

ന്യൂഡല്‍ഹി: തൂക്കിലേറ്റുന്നതിനു മുമ്ബുള്ള സമയങ്ങളില്‍ പ്രത്യേകം സെല്ലുകളിലായിരുന്നു നാലു കുറ്റവാളികളെയും പാര്‍പിച്ചിരുന്നത്. നാലുപേരും ഭക്ഷണം കഴിക്കാന്‍ പോലും താതപര്യം കാണിച്ചില്ല എന്നാണ് ജയിലിനുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നാലുപേരും രാത്രി മുഴുവന്‍ സമയവും ഉറങ്ങിയില്ല. അവസാന ആഗ്രഹം പോലും നാലുപേരും അറിയിച്ചില്ലെന്നും തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.3.30നാണ് നാല് പേരെയും എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് തൂക്കുകയറിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഈ സമയമത്രയും തീഹാര്‍ ജയിലും പരിസരവും.

ജയിലിനുള്ളിലെ തടവുകാരെ എല്ലാവരെയും സെല്ലിനുള്ളില്‍ പൂട്ടിയിട്ടു.വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പുള്ള മണിക്കൂറുകളില്‍, പ്രതികള്‍ നിയന്ത്രണം വിട്ടു കരഞ്ഞിരുന്നുവെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍.വധശിക്ഷക്ക് വിധേയനായ 4 പ്രതികളും കര്‍ശന നിരീക്ഷണത്തിലായിരുന്നു. എന്തെങ്കിലും നാടകം കളിക്കുകയോ, ശ്രദ്ധ തിരിക്കുകയോ ചെയ്ത് ആത്മഹത്യ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കാന്‍ ജയിലധികൃതരും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.രാത്രിയില്‍ ഉറങ്ങാതെ, പുലര്‍ച്ചെശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് കുളിക്കാതെ, പ്രഭാതഭക്ഷണം നിരസിച്ചാണ് പ്രതികള്‍ തൂക്കിലേറിയത്.

കൃത്യം 5.30നാണ് നാലുപേരെയും തൂക്കിലേറ്റിയത്. തീഹാര്‍ ജയിലിനുള്ളില്‍ വെച്ച്‌ തന്നെ ഡോക്ടര്‍ നാലുപേരുടെയും മരണം സ്ഥിരീകരിച്ചു. ഡിഡിയു ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ്മോര്‍ട്ടം നടപടികളുടെ മുഴുവന്‍ വീഡിയോയും ചിത്രീകരിക്കും. പ്രതികളെ തൂക്കിലേറ്റിയ സമയം, ജയിലിനുപുറത്ത് നിരവധി സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തകരും പൊതുജനങ്ങളും മധുരം വിളമ്ബി ആഘോഷിക്കുകയായിരുന്നു.കുറ്റവാളികള്‍ക്ക് വധ ശിക്ഷ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബലാത്സംഗ കേസാണിത്. 2004ല്‍ 14 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് ഇതിനു മുമ്ബ് ധനഞ്‌ജോയ് ചാറ്റര്‍ജിയെയാണ് തൂക്കിലേറ്റിയത്.

വ്യാഴാഴ്ച രാവിലെ മുതല്‍ പ്രതികള്‍ക്ക് വേണ്ടി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കാന്‍ അഭിഭാഷകര്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മരണ വാറണ്ട് റദ്ദാക്കില്ലെന്ന് കോടതി നിലപാടെടുത്തു. തുടര്‍ന്ന് ഒമ്ബതുമണിയോടെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. എന്നാല്‍ ഹര്‍ജി കോടതി തള്ളി. ഇതിന് പിന്നാലെ സുപ്രീം കോടതിയെ അഭിഭാഷകര്‍ സമീപിച്ചു. അര്‍ധരാത്രി കോടതിമുറി തുറന്ന് പ്രതികള്‍ക്കുവേണ്ടി പരമോന്നത നീതി പീഠം വീണ്ടും വാദം കേട്ടു. ഇതിനെല്ലാമൊടുവിലാണ് രാജ്യം കാത്തിരുന്ന വിധി നടപ്പിലായത്.

Leave a Reply

Your email address will not be published. Required fields are marked *