ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്‌പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം; കോടിയേരി

തിരുവനന്തപുരം: ബി.ജെ.പിയുടേയും യു.ഡി.എഫിന്റേയും സമരങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഗുണ്ടകളെ റിക്രൂട്ട് ചെയ്‌തു കൊണ്ടാണ് അക്രമ സമരങ്ങള്‍ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നത്. മന്ത്രിമാരെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ സമരത്തെ ജനങ്ങള്‍ നേരിടും. എല്‍.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നത് ജനങ്ങളാണ്. ആ ജനങ്ങള്‍ എല്‍.ഡി.എഫിന് ഒപ്പമുണ്ടെന്നും കോടിയേരി പറഞ്ഞു.

ഒരു മതജാതി വിഭാഗ ശക്തികളും വന്‍കിട കോര്‍പ്പറേറ്റുകളുമാണ് ഈ സമരത്തിന് പിന്നില്‍. വലതുപക്ഷ ശക്തികളാണ് ഇടതു സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. നൂറുദിന കര്‍മ്മപരിപാടി യു.ഡി.എഫ് കേന്ദ്രങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബി.ജെ.പിയല്ല തങ്ങളുടെ ശത്രുവെന്നും സി.പി.എം ആണ് ശത്രുവെന്നുമാണ് കു‌ഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ലീഗ് മുന്നണിയുണ്ടാക്കുമെന്നതിന്റെ പരസ്യ പ്രഖ്യാപനമാണിത്. ബി.ജെ.പി ശത്രുവല്ലെന്ന് പറയുന്നതിന്റെ കാരണമെന്താണെന്ന് ലീഗ് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

മാറാട് കേസ് സി.ബി.ഐ ഏറ്റെടുക്കാത്തതും കുഞ്ഞാലിക്കുട്ടിയുടെ ഈ നിലപാടും തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണം. യു.ഡി.എഫ് ഭരണക്കാലത്ത് നടന്ന ടൈറ്റാനിയം കുംഭകോണം സി.ബി.ഐയ്‌ക്ക് വിട്ടിട്ട് ഒരു കൊല്ലമായി. ടൈറ്റാനിയം കേസ് ഒതുക്കുന്നതും കോണ്‍ഗ്രസിന്റെ കേരളത്തിലെ ബി.ജെ.പി ചങ്ങാത്തവും തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണം. സി.പി.എം വിരുദ്ധ സഖ്യം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഇവരെല്ലാം ഒരുമിക്കുന്നത്.

കേരളത്തില്‍ ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ പറഞ്ഞാണ് സമരം നടത്തുന്നത്. പറഞ്ഞ കാര്യങ്ങള്‍ തന്നെ ഇവര്‍ മാറ്റി പറയുകയാണ്. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ബി.ജെ.പി നേതൃത്വത്തിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് ഈ സമരങ്ങള്‍ തുടങ്ങിയത്. എന്‍.ഐ.എ ജലീലിനെ സാക്ഷിയായിട്ടാണ് വിളിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോട് മുഖം തിരിച്ചിരിക്കുന്ന സമീപനമല്ല എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. യുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

സ്വര്‍ണക്കടത്ത് നടത്തിയത് ജലീലാണെന്നുളള പ്രചാരണ കോലാഹലം ഇവര്‍ നടത്തി. പിന്നീട് അത് മാറ്റി പ്രോട്ടോക്കോള്‍ ലംഘനത്തിനായി സമരം. അതുകഴിഞ്ഞ് ഖുറാന്‍ വിതരണം ചെയ്യുന്നതിനെതിരെയായി സമരം. ഖുറാന്‍ കൊടുക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമല്ല. ആര്‍.എസ്.എസ് പ്രചാരണത്തിന് കൂട്ടുനില്‍ക്കുന്നത് എന്തിനാണെന്ന് യു.ഡി.എഫ് വ്യക്തമാക്കണം. തന്റെ വീട്ടില്‍ ഒരു തരി സ്വര്‍ണമില്ലെന്ന് പറയാന്‍ ആര്‍ജവം കാട്ടിയ ജലീലിന് എതിരെയാണ് ഇവിടെ സമരങ്ങള്‍ നടക്കുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തെറ്രായ ഒന്നും നടത്തിയിട്ടില്ല. പൊലീസിനെ സംസ്ഥാനമൊട്ടാകെ ആക്രമിക്കുകയാണ്. ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്‌പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം. എന്നാല്‍ അവര്‍ക്ക് രക്തസാക്ഷികളെ സൃഷ്‌ടിച്ച്‌ കേരളത്തില്‍ ചോരപ്പുഴ ഒഴുക്കാമെന്ന് അവര്‍ കരുതുന്നുവെന്നും കോടിയേരി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *