നവംബര്‍ ഒന്ന് വഞ്ചനാദിനമായി ആചരിക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിപ്പോയെന്നും അതിനാല്‍ നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനം ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ, പരസ്യകോലാഹലങ്ങള്‍ക്കു ഇടം കൊടുത്ത സര്‍ക്കാര്‍ പ്രതിസന്ധിഘട്ടത്തില്‍ ഒന്നും ചെയ്യാനാവാതെ നട്ടം തിരിയുന്ന കാഴ്ച കാണേണ്ടി വന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പോലീസിനെ ഉപയോഗിച്ചല്ല കൊവിഡിനെ നേരിടേണ്ടത്. ആരോഗ്യവിദഗ്ധര്‍ ചെയ്യേണ്ട ജോലിയാണത്. കൊവിഡ് നമ്മുടെ സമ്ബദ്ഘടനയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. വ്യാജപ്രചാരണങ്ങളില്‍ അഭിരമിക്കാതെ സര്‍ക്കാര്‍ സത്യസന്ധമായി ഇടപെട്ടിരുന്നുവെങ്കില്‍ ഈ ദുരിതം വലിയൊരു അളവ് വരെ കുറയ്ക്കാമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

കോവിഡ് രോഗികളെ പുഴുവരിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്ബളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിലെ ഡ്രൈവര്‍ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒരു ഡോക്ടര്‍ക്ക് കോവിഡ് രോഗികളുടെ ജീവനെടുക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച്‌ മാധ്യമങ്ങളുടെ മുന്നില്‍ തുറന്ന് പറഞ്ഞ് പൊട്ടിക്കരയേണ്ടി വന്നെന്നും ചെന്നിത്തല ആരോപിച്ചു.

രോഗത്തെപ്പോലും പരസ്യപ്രചാരണത്തിന് ഉപയോഗിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നവംബര്‍ 1ന് യുഡിഎഫ് വഞ്ചനാദിനം ആചരിക്കുമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ ശബരിമലയില്‍ വിശ്വാസികളെ വഞ്ചിച്ചതിന് നവംബര്‍ ഒന്നിന് വഞ്ചാനദിനമായി ആചരിക്കുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

കോവിഡ് 19 നെ ഒരു രാഷ്ട്രീയപ്രചരണ ആയുധമാക്കി മാറ്റാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കേരളം ഇതാ കോവിഡിനെ തോല്‍പ്പിച്ചു എന്നു പ്രചരണം നടത്താനായിരുന്നു സര്‍ക്കാറിന് ഉത്സാഹം. കേരളത്തിന് പുറത്തുള്ള മലയാളികള്‍ അന്ന് നേരിട്ട ദുരിതത്തിന് കണക്കില്ലായിരുന്നു. മാരത്തണ്‍ മത്സരത്തിന്റെ ആദ്യ നൂറു മീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ കപ്പ് കിട്ടിയതായി സര്‍ക്കാരും ഒപ്പമുള്ളവരും ആര്‍ത്തുവിളിച്ചു.

വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ, വേണ്ട സമയമെല്ലാം പരസ്യകോലാഹലങ്ങള്‍ക്കു ഇടം കൊടുത്ത സര്‍ക്കാര്‍, പ്രതിസന്ധിഘട്ടത്തില്‍ ഒന്നും ചെയ്യാനാവാതെ നട്ടം തിരിയുന്ന കാഴ്ച പിന്നീട് നമുക്ക് കാണേണ്ടി വന്നു. അമ്ബലക്കുരങ്ങനും തെരുവുപട്ടിക്കും ഭക്ഷണം നല്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് രോഗികളെ പുഴുവരിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്ബളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. ആരോഗ്യവകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ആംബുലന്‍സിലെ ഡ്രൈവര്‍ മണിക്കൂറുകളോളം വാഹനം നിര്‍ത്തിയിട്ട് കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇപ്പോളിതാ ഒരു ഡോക്ടര്‍ക്ക് കോവിഡ് രോഗികളുടെ ജീവനെടുക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച്‌ മാധ്യമങ്ങളുടെ മുന്നില്‍ തുറന്ന് പറഞ്ഞ് പൊട്ടിക്കരയേണ്ടി വന്നു.

പോലീസിനെ ഉപയോഗിച്ചല്ല കോവിഡിനെ നേരിടേണ്ടത്. ജനവിശ്വാസം നേടിയെടുത്ത് ആരോഗ്യവിദഗ്ധര്‍ ചെയ്യേണ്ട ജോലിയാണത്. കോവിഡ് നമ്മുടെ സമ്ബദ്ഘടനയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേരാണ് ദുരിതമനുഭവിക്കുന്നത്. വ്യാജപ്രചാരണങ്ങളില്‍ അഭിരമിക്കാതെ സര്‍ക്കാര്‍ സത്യസന്ധമായി ഇടപെട്ടിരുന്നുവെങ്കില്‍ ഈ ദുരിതം വലിയൊരു അളവ് വരെ കുറയ്ക്കാമായിരുന്നു. രോഗത്തെപ്പോലും പരസ്യപ്രചാരണത്തിനുപയോഗിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നവംബര്‍ 1ന് യുഡിഎഫ് വഞ്ചനാദിനം ആചരിക്കും.

Leave a Reply

Your email address will not be published. Required fields are marked *