ബാര്‍ കോഴ: ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി തേടി

തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പണം കൊടുത്തെന്ന ബാറുടമ ബിജു രമേശിന്‍ഖെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി. അന്വേഷണത്തിനു അനുമതി തേടി ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കൈമാറി. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച്‌ മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കു പണം കൈമാറിയിട്ടുണ്ടെന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കു വേണ്ടി മുന്‍ മന്ത്രി കെ ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നു 10 കോടി രൂപ പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ ബാബുവിനും 25 ലക്ഷം വി എസ് ശിവകുമാറിനു കൈമാറിയെന്നായിരുന്നു ബിജു രമേശ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിനു അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാരിനു കൈമാറി. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുന്നതിനാലാണ് ഫയല്‍ വിജിലന്‍സ് ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗള്‍ ഗവര്‍ണര്‍ക്കു കൈമാറിയത്. എന്നാല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ച്‌ ക്വാറന്റൈനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *