കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ നിയമമായി

കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ നിയമമായി. ഇത് സംബന്ധിച്ച സര്‍ക്കര്‍ വിജഞാപനം പുറത്തിറക്കി. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. വൈകിട്ട് അഞ്ചു മുതല്‍ ആറുവരെയുള്ള ഒരു മണിക്കൂര്‍ ഇതിന് പ്രത്യേക സൗകര്യമൊരുക്കും.

കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. കൊവിഡ് രോഗികള്‍ക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്ബ് വരെ തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ സാധിക്കും. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവര്‍ക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാന്‍ അവസരം. കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം കണ്ടെത്തണമെന്നാണ് ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത്. കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളില്‍ കൊവിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും.

കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാനുള്ള അവസരമൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *