പാലാരിവട്ടം പണിയാകും; ഇബ്രാഹിംകുഞ്ഞ് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ലീഗിലെ ഒരു വിഭാഗം

കൊച്ചി: കളമശേരിയില്‍ ഇത്തവണ ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗിലെ ഒരു വിഭാഗം. പാലാരിവട്ടം പാലം അഴിമതി കേസ് ഇബ്രാഹിംകുഞ്ഞിന് പേരുദോഷമായെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കരുതെന്നുമാണ് ലീഗ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇക്കാര്യം യുഡിഎഫിനെ അറിയിച്ചതായാണ് സൂചന.

എന്നാല്‍, ഇബ്രാഹിംകുഞ്ഞ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് തന്നെയാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം. നിലവില്‍ കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിന് തന്നെയാണ് സാധ്യത. മുന്‍മന്ത്രി കൂടിയായ ഇബ്രാഹിംകുഞ്ഞിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ സിപിഎം കളത്തിലിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കുറ്റക്കാരനായ ഇബ്രാഹിംകുഞ്ഞ് ഇപ്പോള്‍ ജാമ്യത്തിലാണ്. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഉപാധികളോടെ ഹെെക്കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ കെട്ടിവയ്‌ക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ല വിട്ടു പോവരുത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് എന്നീ വ്യവസ്ഥകളാടെയാണ് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *