വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനത്തിലും ശേഷവുമുള്ള എല്ലാ ആഹ്ലാദപ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍. കൊവിഡിന്റെ അതിരൂക്ഷ വ്യാപന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടിയുമായി മുന്നോട്ട് വന്നത്. അടുത്ത ഞായറാഴ്ചയാണ് വോട്ടെണ്ണല്‍. വിജയിച്ച സ്ഥാനാര്‍ഥി റിട്ടേണിങ് ഓഫിസറില്‍നിന്ന് സാക്ഷ്യപത്രം സ്വീകരിക്കാനെത്തുമ്ബോള്‍ രണ്ടു പേര്‍ക്കു മാത്രമായിരിക്കും ഒപ്പം എത്താന്‍ അനുമതിയെന്ന് കമ്മിഷന്‍ ഉത്തരവില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പു പ്രചാരണം നിയന്ത്രിക്കാതെ കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി കമ്മിഷനെ കുറ്റപ്പെടുത്തിയിരുന്നു. രണ്ടാം തരംഗം തീവ്രമായതിന്റെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്നും കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജി അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിന് കൃത്യമായ പദ്ധിതി തയ്യാറാക്കിയില്ലെങ്കില്‍ അത് തടയുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ഭരണകര്‍ത്താക്കളെ തന്നെ ഇത് ഓര്‍മ്മിപ്പിക്കേണ്ടിവരുന്നത് ഖേദകരമാണെന്നും കോടതി പറഞ്ഞു.

തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ എട്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. മാര്‍ച്ച്‌ 27ന് ആരഭിച്ച വോട്ടെടുപ്പ് അവസാനിച്ചത് ഏപ്രില്‍ 29നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *