പൗരത്വ വിജ്ഞാപനം: ലീഗിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി : സി എ എ കേസ് നിലനില്‍ക്കെ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കുന്നതിന് മുമ്ബ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും ലീഗ് ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പൗരത്വ ഭേഗതി നിയമവും മെയ് 28ന് പുറത്തിറങ്ങിയ വിജ്ഞാപനവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്നായാരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇതിന് കോടതിയില്‍ നല്‍കിയ മറുപടി.

കേന്ദ്രത്തിന്റെ ഈ വാദത്തിന് മറുപടി നല്‍കാന്‍ രണ്ട് ആഴ്ച സമയം വേണമെന്ന് ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് സുപ്രീം കോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചത്. ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ആറ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ളീം ഒഴികെയുള്ള വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ അനുമതി നല്‍കുന്നതായിരുന്നു വിജ്ഞാപനം.

Leave a Reply

Your email address will not be published. Required fields are marked *